മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് മുംബൈ പൊലീസ് . മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിനോടാണ് റാണ സഹകരിക്കാത്തത്. 8 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ നിന്നും റാണ ഒഴിഞ്ഞുമാറിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
മുംബൈഭീരാക്രമണവുമായി ബന്ധപ്പെട്ട് തഹാവൂർ റാണയെ 18 ദിവസമാണ് കോടതി പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടത്. മുംബൈ ഭീകരാക്രമണത്തിൻ്റെ ഗൂഢാലോചനയിൽ ഐഎസ്ഐക്കും ലക്ഷ്കർ ഇ തൊയ്ബക്കും ഉള്ള പങ്കും ചോദ്യം ചെയ്യലിൽ അന്വേഷണ സംഘത്തോട് റാണ വെളിപ്പെടുത്തിയിരുന്നു.റാണയുടെ എൻ ഐ എ കസ്റ്റഡി ചൊവ്വാഴ്ച അവസാനിക്കും.
അതേസമയം മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ എന്‍ ഐ എ ചോദ്യം ചെയ്‌തേക്കും. ചോദ്യം ചെയ്യലിനായി എന്‍ഐഎ അമേരിക്കയുടെ സഹകരണം തേടുമെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ സാഹചര്യത്തില്‍ ഹെഡ്ലിയെ ഇന്ത്യയിലേക്ക് എത്തിക്കാന്‍ സാധ്യമല്ല.ഈ പശ്ചാത്തലത്തിലാണ് അമേരിക്കയിലെത്തി ചോദ്യം ചെയ്യാനുള്ള എന്‍ഐഎയുടെ നീക്കം. വിഷയത്തില്‍ രേഖമൂലമുള്ള അപേക്ഷ ഉടന്‍ സമര്‍പ്പിക്കാനാണ് അന്വേഷണ ഏജന്‍സി ശ്രമം നടത്തുന്നത്.