അന്വേഷണം അവസാനിച്ചു; ഷാർജയിൽ അവകാശികളില്ലാതെ സംസ്‌കരിക്കാനിരുന്ന ജിനു രാജിന്റെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിച്ചു

08:52 AM Oct 30, 2025 | AVANI MV

ഷാർജ: ഷാർജയിൽ അവകാശികളില്ലാതെ പൊതുശ്മശാനത്തിൽ സംസ്‌കരിക്കാൻ നടപടികൾ സ്വീകരിച്ചിരുന്ന പത്തനംതിട്ട മല്ലപ്പുഴ സ്വദേശി ജിനു രാജിന്റെ (42) മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിച്ചു. കഴിഞ്ഞ ജൂലായ് 14-ന് ദേഹാസ്വാസ്ഥ്യം മൂലം കുഴഞ്ഞുവീണ ജിനുവിനെ ഷാർജ കുവൈറ്റ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഏകദേശം മൂന്ന് മാസത്തിലേറെയായിട്ടും ജിനുവിന്റെ മരണം ബന്ധുക്കളോ സുഹൃത്തുക്കളോ അറിഞ്ഞിരുന്നില്ല. ചില ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ ജിനു ഷാർജയിൽ തടവിലാണെന്ന തെറ്റിദ്ധാരണയായിരുന്നു നാട്ടിലുണ്ടായിരുന്നത്. തുടർന്ന്, നാട്ടിലെ സഹോദരി ജിജി നടത്തിയ തീവ്രമായ അന്വേഷണത്തിലും വിവരമൊന്നും ലഭിക്കാതെ വന്നതോടെ അവർ സഹായത്തിനായി ഹൈക്കോടതിയിലെ സീനിയർ സ്റ്റാൻഡിംഗ് കൗൺസലും എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയൻ പ്രസിഡന്റുമായ അഡ്വ. സിനിൽ മുണ്ടപ്പള്ളിയെ സമീപിച്ചു.
അഡ്വ. സിനിൽ മുണ്ടപ്പള്ളി എസ്.എൻ.ഡി.പി യോഗം യു.എ.ഇ സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാൻ പ്രസാദ് ശ്രീധരനുമായി ബന്ധപ്പെടുകയും, അദ്ദേഹം യാബ് ലീഗൽ സർവീസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ ഏൽപ്പിക്കുകയും ചെയ്തു. സലാം പാപ്പിനിശ്ശേരിയുടെ ഇടപെടലാണ് കേസിൽ വഴിത്തിരിവായത്. ജിനു യു.എ.ഇ ജയിലുകളിൽ ഇല്ലെന്നും മൃതദേഹം ഷാർജ പോലീസ് മോർച്ചറിയിൽ ഉണ്ടെന്നും കണ്ടെത്താനായി. മോർച്ചറിയിൽ അവകാശികളെ കാത്തിരിക്കുകയായിരുന്നു ശരീരം.

തുടർന്ന്, കോടതിയുമായി ബന്ധപ്പെട്ട് മൃതദേഹം ഇവിടെ അടക്കം ചെയ്യാനുള്ള തീരുമാനത്തിന് സ്റ്റേ വാങ്ങുകയും, നാട്ടിലേക്ക് കൊണ്ടുപോകാനുള്ള എല്ലാ നിയമതടസ്സങ്ങളും നീക്കുകയും ചെയ്തു. ജിനുവിന്റെ ബന്ധുവായ വിൽസനെ പ്രസാദ് ശ്രീധരൻ കണ്ടെത്തുകയും, യാബ് ലീഗൽ സർവീസ് പ്രതിനിധികൾ, എസ്.എൻ.ഡി.പി യോഗം പ്രവർത്തകർ എന്നിവർ ചേർന്ന് നടപടികൾ പൂർത്തിയാക്കുകയും ചെയ്തു.
ചൊവ്വാഴ്ച രാത്രി എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നും തിരുവനന്തപുരത്തേക്ക് മൃതദേഹം കൊണ്ടുപോയി ബുധനാഴ്ച 1 മണിക്ക് സംസ്‌കരണം നടത്തി. കഴിഞ്ഞ അഞ്ചു വർഷമായി ജിനു ഭാര്യയിൽ നിന്ന് അകന്ന് നിൽക്കുകയായിരുന്നു. സഹോദരിയുമായി മാത്രമേ ബന്ധം നിലനിർത്തിയിരുന്നുള്ളൂ.അദ്ദേഹത്തിന്റെ അമ്മ മരിച്ചുപോയിരുന്നു. പ്രായമായ അഛൻ രോഗിയാണ്. 2025 ജൂലായ് 7 - നാണ് ജിജി അവസാനമായി ജിനുവുമായി ബന്ധപ്പെട്ടത്.

2009- ലാണ് ജിനുരാജ് യു.എ.ഇ യിലെത്തിയത്. ടാക്‌സി ഡ്രൈവറായും അജ്മാനിൽ ഡ്രൈവിംഗ് ഇൻസ്ട്രക്ടറായും ജോലി ചെയ്തു. പിന്നീട് ജോലി നഷ്ടപ്പെടുകയും വിസാ കാലാവധി കഴിയുകയും ചെയ്തു. ഓവർ സ്‌റ്റേ യിലായിരുന്ന ജിനുരാജ് കഴിഞ്ഞ പൊതുമാപ്പിൽ വിസ നിയമാനുസൃതമായിരുന്നു. ജോലി നഷ്ടപ്പെട്ട സമയത്ത് റഷ്യയിലും മറ്റും കൊണ്ടുപോകാമെന്ന വാഗ്ദാനത്തിൽ യുഎഇയിലെ മലയാളി ഏജന്റുമാരുടെ ചതിയിൽപ്പെട്ട് ലക്ഷങ്ങൾ നഷ്ടപ്പെട്ടതിന്റെ മാനസിക വിഷമത്തിലായിരുന്നു ജിനു.