+

കേരളത്തിന്റെ പാതി വലുപ്പം മാത്രമുള്ള ഇസ്രായേല്‍, 80 ഇരട്ടിയോളം വലുപ്പമുള്ള ഇറാന്‍, തുടരെ മിസൈലുകള്‍ വന്നാല്‍ എന്തുചെയ്യും? ഇസ്രായേലിന്റെ കളിയെല്ലാം അമേരിക്കയുടേയും യൂറോപ്പിന്റേയും തണലില്‍

പാലസ്തീനില്‍ മാസങ്ങളായി തുടരുന്ന ഇസ്രായേല്‍ ആക്രമണങ്ങള്‍ക്കിടെ ഇറാനെതിരേയും യുദ്ധം തുടങ്ങിയതോടെ പശ്ചിമേഷ്യ ആകെ സംഘര്‍ഷ ഭരിതമാണ്.

ന്യൂഡല്‍ഹി: പാലസ്തീനില്‍ മാസങ്ങളായി തുടരുന്ന ഇസ്രായേല്‍ ആക്രമണങ്ങള്‍ക്കിടെ ഇറാനെതിരേയും യുദ്ധം തുടങ്ങിയതോടെ പശ്ചിമേഷ്യ ആകെ സംഘര്‍ഷ ഭരിതമാണ്. ഇസ്രായേലിന്റെ സൈനിക ശക്തിക്ക് ഒപ്പം നില്‍ക്കില്ലെങ്കിലും എതിര്‍ രാജ്യത്തിന് കനത്ത നാശമുണ്ടാക്കാന്‍ ഇറാന് സാധിക്കുമെന്നതിനാല്‍ ലോക രാജ്യങ്ങള്‍ ജാഗ്രതയിലാണ്.

ചുറ്റിലും ശത്രു രാജ്യങ്ങളായിട്ടും കേരളത്തിന്റെ പാതി വലുപ്പം മാത്രമുള്ള ഇസ്രായേല്‍ ഇറാനെതിരെ യുദ്ധം നടത്തുന്നത് അവരുടെ സൈനിക ശക്തിയിലും പാശ്ചാത്യ പിന്തുണയിലുമുള്ള വിശ്വാസത്തിലാണ്.

ഇസ്രായേലിന്റെ ഭൂവിസ്തൃതി ഏകദേശം 20,770 ചതുരശ്ര കിലോമീറ്ററാണ്. പശ്ചിമേഷ്യയിലെ ഈ ചെറിയ രാഷ്ട്രമാണ് തങ്ങളേക്കാള്‍ 80 ഇരട്ടിയോളം വലുപ്പമുള്ള ഇറാനെതിരെ യുദ്ധം ചെയ്യുന്നത്.

ഇറാന്റെ ഭൂമിശാസ്ത്രപരമായ വലുപ്പം സൈനിക തന്ത്രങ്ങള്‍ക്ക് വലിയ മേല്‍ക്കൈ നല്‍കുന്നു, കാരണം വിശാലമായ പ്രദേശം ആക്രമണങ്ങളെ ചിതറിക്കാനും പ്രതിരോധം ശക്തിപ്പെടുത്താനും സഹായിക്കും.

മിസൈലുകളാണ് ഇറാന്റെ ശക്തി. മേഖലയിലെ ഏറ്റവും വലിയ മിസൈല്‍ ശേഖരമുള്ള രാഷ്ട്രമാണ് ഇറാന്‍. ഫത്താഹ്, ഗദര്‍, ഇമാദ്, ഷഹാബ്-3 തുടങ്ങിയ ബാലിസ്റ്റിക് മിസൈലുകളും ഹൈപ്പര്‍സോണിക് മിസൈലുകളും ഇറാന്റെ ആയുധശേഖരത്തിലുണ്ട്.

ശബ്ദവേഗത്തിന്റെ 15 മടങ്ങ് വേഗതയുള്ള ഹൈപ്പര്‍സോണിക് മിസൈല്‍ ആയ ഫത്താഹ് 1400 കിലോമീറ്റര്‍ റേഞ്ചുള്ളതാണ്. ഇത് ഇസ്രായേലിന്റെ അയണ്‍ ഡോം, ആരോ തുടങ്ങിയ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാന്‍ ശേഷിയുള്ളതാണെന്ന് ഇറാന്‍ അവകാശപ്പെടുന്നു.

1300 കിലോമീറ്റര്‍ റേഞ്ചുള്ള ഷഹാബ്-3 മിസൈല്‍ 800-1200 കിലോ സ്‌ഫോടകവസ്തുക്കള്‍ വഹിക്കാന്‍ കഴിവുള്ളതാണ്. 1450 കിലോമീറ്റര്‍ റേഞ്ചുള്ള ഖൈബര്‍ ബസ്റ്റര്‍ മിസൈല്‍, ഇസ്രായേലിന്റെ ഏത് ഭാഗത്തും ആക്രമണം നടത്താന്‍ ശേഷിയുള്ളതാണ്.

2024 ഒക്ടോബറില്‍ ഇറാന്‍ ഇസ്രായേലിനെതിരെ 181 ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്ത ''ഓപ്പറേഷന്‍ ട്രൂ പ്രോമിസ്-II' 90% ലക്ഷ്യം കണ്ടുവെന്ന് ഇറാന്‍ അവകാശപ്പെടുന്നു.

ലോകത്തിലെ ഏറ്റവും വിപുലമായവയില്‍ ഒന്നാണ് ഇസ്രായേലിന്റെ പ്രതിരോധ സംവിധാനങ്ങള്‍. ഇവയെ മറികടന്ന് ഇസ്രായേലില്‍ ലക്ഷ്യം കാണുക ഇറാന്റെ മിസൈലുകള്‍ക്ക് എളുപ്പമല്ല.

ഹ്രസ്വദൂര മിസൈലുകളെയും റോക്കറ്റുകളെയും തടയാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള അയണ്‍ ഡോം ആണ് ഇതില്‍ മുമ്പന്‍. ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകളെ തടയാന്‍ ശേഷിയുള്ള ആരോ, ഇടത്തരം ദൂരത്തിലുള്ള മിസൈലുകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഡേവിഡ്സ് സ്ലിംഗ് എന്നിവയും ഇസ്രായേലിനുണ്ട്.

എഫ്-35, എഫ-15, എഫ-16 യുദ്ധവിമാനങ്ങള്‍, 'റാംപേജ്', 'റോക്‌സ്' തുടങ്ങിയ സൂപ്പര്‍സോണിക് മിസൈലുകള്‍ എന്നിവയും ഇസ്രായേലിന്റെ ആയുധശേഖരത്തിന് ശക്തി പകരുന്നു.

ഇസ്രായേലിന്റെ പ്രതിരോധം ആക്രമണ ശേഷി കനത്തതാണെങ്കിലും ഇറാന്‍ ഒരുമിച്ച് കൂടുതല്‍ മിസൈലുകള്‍ അയച്ചാല്‍ ആ രാജ്യത്തിന് കനത്ത നാശനഷ്ടമുണ്ടാകുമെന്ന് പറയുന്നവരുണ്ട്.

ഇറാന്‍ ഒരുമിച്ച് വന്‍തോതില്‍ മിസൈലുകള്‍ തൊടുത്താല്‍, ഇസ്രായേലിന്റെ പ്രതിരോധ സംവിധാനങ്ങള്‍ ഗണ്യമായ വെല്ലുവിളി നേരിടേണ്ടിവരും. ഇസ്രായേലിന്റെ ചെറിയ ഭൂവിസ്തൃതി കാരണം, പ്രധാന നഗരങ്ങളും സൈനിക കേന്ദ്രങ്ങളും ഒരുമിച്ച് ആക്രമിക്കപ്പെട്ടാല്‍, അയണ്‍ ഡോം പോലുള്ള സംവിധാനങ്ങള്‍ ''സാച്ചുറേഷന്‍ ആക്രമണ''ത്തിന് വിധേയമാകാം.

ഇറാനെ ചെറുക്കാന്‍ ഇസ്രായേലിന് യുഎസ്, യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ എന്നിവയുടെ ശക്തമായ പിന്തുണയുണ്ട്, ഇത് അവരുടെ പ്രതിരോധ-ആക്രമണ ശേഷിയെ വര്‍ധിപ്പിക്കുന്നു. എന്നാല്‍, റഷ്യ, ചൈന എന്നിവരുടെ സഹായമാണ് ഇറാന്റെ പ്രതീക്ഷ.

facebook twitter