+

ആക്രമണങ്ങളിൽ യാതൊരു പങ്കുമില്ല, ആക്രമിച്ചാൽ തിരിച്ചടിയുണ്ടാകും ; ഇറാന് ശക്തമായ മുന്നറിയിപ്പുമായി ട്രംപ്

ആക്രമണങ്ങളിൽ യാതൊരു പങ്കുമില്ല, ആക്രമിച്ചാൽ തിരിച്ചടിയുണ്ടാകും ; ഇറാന് ശക്തമായ മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടൺ: ഇസ്രയേലിനെതിരെയുള്ള ആക്രമണങ്ങൾ മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ ഇറാന് ശക്തമായ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ തലസ്ഥാനമായ ടെഹ്‌റാൻ ലക്ഷ്യമിട്ട് നടന്ന ആക്രമണങ്ങളിൽ അമേരിക്കയ്ക്ക് യാതൊരു പങ്കുമില്ലെന്ന് പറഞ്ഞ ട്രംപ്, ഇതിന്റെ പേരിൽ അമേരിക്കയെ ആക്രമിച്ചാൽ ഇതുവരെ കാണാത്ത രീതിയിലുള്ള തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പും നൽകി. ജന്മദിനത്തിൽ ട്രൂത്ത് സോഷ്യലിൽ എഴുതിയ കുറിപ്പിലാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഏതെങ്കിലും വിധത്തിൽ ഇറാൻ അമേരിക്കയെ ആക്രമിച്ചാൽ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിൽ അമേരിക്കൻ സായുധ സേനയുടെ മുഴുവൻ ശക്തിയും നിങ്ങൾക്ക് കാണേണ്ടി വരുമെന്നും ട്രംപ് പറഞ്ഞു.

ഇറാനും ഇസ്രയേലും തമ്മിലുള്ള നിലവിലെ സംഘർഷം പശ്ചിമേഷ്യയിൽ പൂർണതോതിലുള്ള യുദ്ധമായി മാറാൻ സാധ്യതയുള്ളതിനാൽ ഇരു രാജ്യങ്ങളും തമ്മിൽ സാമാധാന കരാറിലെത്തുവാൻ മധ്യസ്ഥനായി പ്രവർത്തിക്കാമെന്നും തനിക്ക് എളുപ്പത്തിൽ ഒരു കരാർ ഉണ്ടാക്കി ഈ പോരാട്ടം അവസാനിപ്പിക്കാൻ സാധിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാനെതിരായ ആക്രമണത്തിൽ അമേരിക്കയും പങ്കാളിയാവണമെന്ന് ഇസ്രയേൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നിലവിൽ ആക്രമണത്തിൽ പങ്കാളിയാവുന്നത് പരിഗണിക്കുന്നില്ലെന്ന് അമേരിക്ക അറിയിച്ചു. എങ്കിലും ഇറാന്റെ ആക്രമണത്തിൽ നിന്ന് ഇസ്രയേലിനെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് അമേരിക്ക ആവർത്തിച്ചിരുന്നു. യുദ്ധത്തിൽ നേരിട്ട് കക്ഷിചേരില്ലെന്നും അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്.

facebook twitter