ചെന്നൈ: ഇതരജാതിയിലെ യുവതിയെ പ്രണയിച്ചതിന്റെ പേരിൽ 27 കാരനായ ദളിത് യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്നു. തിരുനെൽവേലി കെടിസി നഗറിലാണ് സംഭവം. തൂത്തുക്കുടി ജില്ലയിലെ അറുമുഗമംഗലം സ്വദേശിയായ ഐ ടി ജീവനക്കാരൻ കെവിൻ സെൽവ ഗണേഷിനെയാണ് കൊലപ്പെടുത്തിയത്.എസ് സുർജിത് (23) എന്ന് പരിചയപ്പെടുത്തിയയാൾ മൂർച്ഛയേറിയ ആയുധംകൊണ്ട് വെട്ടുകയായിരുന്നു.
സുർജിത്തിന്റെ സഹോദരിയുമായി കെവിൻ ദീർഘകാലമായി പ്രണയത്തിലായിരുന്നുവെന്നാണ് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കെവിനുമായുള്ള വിവാഹത്തിന് യുവതിയുടെ കുടുംബംകടുത്ത എതിർപ്പ് ഉയർന്നിരുന്നു. യുവതിയുടെ കുടുംബാംഗങ്ങളിൽ നിന്നും തനിക്ക് ഭീഷണിയുണ്ടെന്ന് കെവിൻ തന്റെ സഹോദരനെ അറിയിച്ചിരുന്നുവെങ്കിലും നിയമപരമായി നീങ്ങിയിരുന്നില്ല.
ഞായറാഴ്ച ഉച്ചയോടെ സിദ്ധ ഡോക്ടറായ യുവതിയുടെ ക്ലിനിക്കിൽ മുത്തച്ഛനെ ചികിത്സിക്കാനെത്തിയതായിരുന്നു കെവിൻ. ക്ലിനിക്കിന് പുറത്ത് കാത്തുനിന്ന സുർജിത് കെവിനെ ജാതി അധിക്ഷേപം നടത്തുകയും വടിവാൾ ഉപയോഗിച്ച് വെട്ടുകയുമായിരുന്നു. യുവതിയുടെ അച്ഛനെയും അമ്മയെയും ഒന്നാംപ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. ഇരുവരും പൊലീസ് ഉദ്യോഗസ്ഥരാണ്. കെവിന്റെ അമ്മയുടെ പരാതിയിലാണ് നടപടി. കേസിൽ മൂന്നാം പ്രതിയാണ് സുർജിത്.
മൃതദേഹം ഏറ്റുവാങ്ങാൻ കൂട്ടാക്കാതെ കെവിൻ കുമാറിന്റെ കുടുംബവും നാട്ടുകാരും പ്രതിഷേധിച്ചു. യുവതിയുടെ മാതാപിതാക്കൾ പൊലീസ് ആയതിനാൽ കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചതായാണ് ആരോപണം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.