
കണ്ണൂർ : ഓണമടുത്തുവെന്നോർമിപ്പിച്ചു കൊണ്ട് കണ്ണൂര്‍ മാടായിപ്പാറയിൽ കാക്കപ്പൂ വസന്തമാണ്. കാഴ്ചക്കാരുടെ മനസിൽ അനുഭൂതിയുണ്ടാക്കി വിരിഞ്ഞു നിൽക്കുകയാണ് കാക്കപ്പൂക്കൾ.
ഏഴിമലയുടെ താഴ്വരയായ മാടായിപ്പാറയിലെ നീല വസന്തം പ്രകൃതിയൊരുക്കുന്ന വിരുന്നായാണ് വിനോദ സഞ്ചാരികൾ കണക്കാക്കുന്നത്. പുല്ലിനോടൊപ്പമാണ് മാടായി പാറയിൽ കാക്കപ്പൂക്കൾ കണ്ടുവരുന്നത്. ഓണത്തിൻ്റെ ഭാഗമായി വീടുകളിൽ പൂക്കളമൊരുക്കുമ്പോൾ ഉപയോഗിക്കുന്ന പ്രധാന നാടൻ പൂക്കളിലൊന്നാണ് കാക്കപ്പുക്കൾ. കിണ്ടിപ്പൂവെന്ന പേരിലും ചിലയിടങ്ങളിൽ ഇതറിയപ്പെടുന്നുണ്ട്.
ഏക്കറു കണക്കിന് സ്ഥലത്താണ് മാടായിപ്പാറയിൽ കാക്കപ്പൂക്കൾ വിരിഞ്ഞു നില്‍ക്കുന്നത്. ജുലൈ അവസാനത്തോടെ കാക്ക പൂക്കള്‍ വിരിഞ്ഞ് തുടങ്ങും. പിന്നീട് ഒരു മാസത്തോളം മാടായിപ്പാറയില്‍ നീല പൂക്കള്‍ വിരിഞ്ഞ് നിറഞ്ഞങ്ങനെ നില്ക്കും. യൂട്ടിക്കുലെറിയ എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന പൂവ് ഇത്രയധികം പൂത്തുനില്ക്കുന്ന അപൂര്‍വ സ്ഥലങ്ങളിലൊന്നാണിവിടം.
വിശാലമായ ജലാശയങ്ങളുള്ള ജൈവ സങ്കേതമായ മാടായിപ്പാറയിലെ ഉറവയുള്ള പാറയിലും വയലുകളിലും കാക്കപ്പുവിൻ്റെ സാന്നിദ്ധ്യമുണ്ട് . നെൽവയലിൻ കാണപ്പെടുന്നതിനാൽ ഇത് നെല്ലിപ്പൂവെന്നും അറിയപ്പെടാറുണ്ട്. കാക്കപ്പൂവിനൊപ്പം പാറ നീലപ്പൂ , കൃഷ്ണപ്പൂ തുമ്പപ്പൂ എന്നിവയും ഇവിടെ വിരിയാറുണ്ട്.
വേനല്‍ കാലത്ത് ഇവിടെ കാരി പുല്ലുകള്‍ നിറയും, അതു കഴിഞ്ഞാല്‍ കറുത്ത പാറക്കൂട്ടമാകും. മഴക്കാലത്ത് വീണ്ടും തളിരിടും. പിന്നെ കാക്കപ്പൂവ് നിറയും. സെപ്റ്റംബറോടെ വെള്ള നിറത്തില്‍ ചൂദ് പൂവ് മാത്രമായിരിക്കും ഇവിടെ. അപൂര്‍വമായി മാത്രം കാണുന്ന കൃഷ്ണ പൂവും മാടായിപ്പാറയുടെ സൗന്ദര്യമാണ്. പലതരം പക്ഷികളുടേയും പൂമ്പാറ്റകളുടെയും ആവാസ സ്ഥലം കൂടിയാണ് ഇവിടം.