കമല്‍ ഹാസന് തിരിച്ചടി ; 'തഗ് ലൈഫിന്റെ' പ്രദര്‍ശനം അവസാനിപ്പിച്ചു

01:35 PM Jun 16, 2025 | Suchithra Sivadas

ബോക്സ് ഓഫീസില്‍ വന്‍ പരാജയമായതോടെ ദിവസങ്ങള്‍ക്കുള്ളില്‍ 'തഗ് ലൈഫി'ന്റെ പ്രദര്‍ശനം അവസാനിപ്പിച്ച് തിയേറ്ററുകള്‍. ജൂണ്‍ 5ന് റിലീസ് ചെയ്ത ചിത്രത്തിന്റെ പ്രദര്‍ശനം ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ മിക്ക തിയേറ്ററുകളും നിര്‍ത്തിവയ്ക്കുകയായിരുന്നു. കേരളത്തില്‍ തഗ് ലൈഫ് പ്രദര്‍ശിപ്പിച്ചിരുന്ന തിയേറ്ററുകളില്‍ റീ റിലീസ് ചിത്രമായ ഛോട്ടാ മുംബൈ പ്രദര്‍ശനം ആരംഭിച്ചിരുന്നു.

തങ്ങള്‍ക്ക് സംഭവിച്ച നഷ്ടത്തിന് പകരം നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ ഒരുങ്ങിയിരിക്കുകയാണ് തമിഴ്നാട്ടിലെ തിയേറ്ററുടമകള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. വിതരണക്കാരായ റെഡ് ജയന്റ് മൂവീസില്‍ നിന്നും നിര്‍മ്മാതാക്കളായ കമല്‍ ഹാസന്‍, മണിരത്നം എന്നിവരില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെടാനാണ് തിയേറ്ററുടമകളുടെ നീക്കമെന്നാണ് വിവരം.

നെറ്റ്ഫ്ളിക്സുമായിട്ടാണ് സിനിമയുടെ ഒടിടി കരാര്‍. നെറ്റ്ഫ്ളിക്സുമായി സിനിമയ്ക്കായി ഒപ്പ് വച്ച 130 കോടി രൂപയുടെ ഒടിടി കരാര്‍ പുനരവലോകനത്തിന് വിധേയമാകാന്‍ സാധ്യതയുണ്ട് എന്നും വിവരങ്ങളുണ്ട്. കരാര്‍ തുകയില്‍ 25 ശതമാനത്തോളം കുറവ് വരാന്‍ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, 300 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ നിന്നും 50 കോടിക്കടുത്ത് കളക്ഷന്‍ മാത്രമാണ് നേടാനായത്. 37 വര്‍ഷത്തിന് ശേഷം കമല്‍ ഹാസനും മണിരത്നവും ഒന്നിച്ച ചിത്രത്തിന് പ്രതീക്ഷകള്‍ ഏറെയായിരുന്നു. എന്നാല്‍ ഓപ്പണിങ് ദിനത്തില്‍ തന്നെ നെഗറ്റീവ് പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചത്.