കണ്ണൂർ : കണ്ണൂരിൽ പേമാരി ശക്തമായതോടെ കനത്ത നാശനഷ്ടം. മലയോര പ്രദേശങ്ങളിലെ പുഴകൾ കര കവിഞ്ഞൊഴുകി. കർണാടക വനത്തിൽ നിന്നുള്ള ഉരുൾപൊട്ടൽ ഭീഷണിയിലുള്ളതിനാൽ പുഴയോരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. തീരപ്രദേശങ്ങളിൽ കടൽ ക്ഷോഭവും ശക്തമാണ്. റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ മത്സ്യ തൊഴിലാളികൾക്ക് കടലിൽ പോകരുതെന്ന മുന്നറിയിപ്പ് കാലവസ്ഥാ വകുപ്പ് നൽകിയിട്ടുണ്ട്. മരങ്ങൾ വീണ് നിരവധി വീടുകൾ തകർന്നിട്ടുണ്ട്. വൈദ്യുതി തുണുകളും കനത്ത മഴയിൽ നിലം പതിച്ചു. തോടുകളിൽ വെള്ളം കയറി പാലത്തിലൂടെയുള്ള ഗതാഗതം മുടങ്ങി.
കൊട്ടിയൂർ ബാവലി പുഴ നിറഞ്ഞൊഴുകുന്നത് തീർത്ഥാടകർക്ക് ഭീഷണിയായിട്ടുണ്ട്. ഞായറാഴ്ച്ച ബാവലിപ്പുഴയിൽ കുളിക്കുന്നതിനിടെ കാണാതായ കാഞ്ഞങ്ങാട് സ്വദേശിയായ അഭിഷേകിനായി ഫയർ ഫോഴ്സ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. നല്ല മഴയുള്ള സമയത്ത് കടലിലോ ജലാശയങ്ങളിലോ ഇറങ്ങരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്ക് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. വൃഷ്ടിപ്രദേശത്ത് മഴ കനത്ത തിനാൽ പഴശി ഡാമിൻ്റെ 16 ഷട്ടറുകളിൽ 13 എണ്ണം ഡാം അധികൃതർ തുറന്നിട്ടുണ്ട്. കൊല്ലത്ത് ഇന്നലെ രാത്രി റെയിൽവെ ട്രാക്കിൽ മരം വീണതിനാൽ തിങ്കളാഴ്ച്ച രാവിലെ മുതൽ ട്രെയിനുകൾ പലതും വൈകി ഓടുകയാണ്.
കണ്ണൂർ നഗരത്തിനടുത്തെ കക്കാട് പുഴയിൽ നിന്നും വെള്ളം റോഡിലേക്ക് കയറി ഇതുവഴിയുള്ള മുണ്ടയാട് ഭാഗത്തേക്കുള്ള സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനഗതാഗതം നിർത്തിവെച്ചു. കാൽനട യാത്രയും മുടങ്ങി. പുല്ലുപ്പി കടവ് നിറഞ്ഞ് ഒഴുകുന്നതിനാൽ തീരപ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. കണ്ണൂർ നഗരത്തിലെ താവക്കര, കണ്ണൂർ സിറ്റി, മഞ്ചപ്പാലം തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. പയ്യാമ്പലത്ത് കടൽ ക്ഷോഭം അതിരൂക്ഷമാണ്.