വ്യക്തിയല്ല പാർട്ടിയാണ് വലുത്; പി. ജയരാജന് അനുകൂലമായി ഫ്ളക്സ് ബോർഡ് ഉയർത്തിയതിനെ തള്ളിപ്പറഞ്ഞ് എം വി ജയരാജൻ

04:55 PM Apr 08, 2025 | AJANYA THACHAN

കണ്ണൂർ : പി.ജയരാജന് അനുകൂലമായി കണ്ണൂർ ജില്ലയിൽ ഫ്ളക്സ് ബോർഡ് ഉയർന്നതിനെ തള്ളിപ്പറഞ്ഞ് എം.വി ജയരാജൻ. വ്യക്തിയല്ല പാർട്ടിയാണ് വലുതെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയുമായ എംവി ജയരാജൻ പറഞ്ഞു. പി.ജയരാജന് അനുകൂലമായി ചക്കരക്കൽ മേഖലയിലെ ആർ.വി മൊട്ടയിലും കക്കോത്തും  ഫ്ളക്സ് ബോർഡ് ഉയർന്നതിനെ കുറിച്ചു കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. 

ഈ കാര്യത്തിൽ ആശയപരമായ വ്യക്തതയുള്ള നിലപാട് കമ്യുണിസ്റ്റ് പാർട്ടി സ്വീകരിച്ചിട്ടുണ്ട്. വ്യക്തികളെക്കാൾ വലുതാണ് പാർട്ടി ഒപ്പം വ്യക്തികളുടെ സംഭാവന പാർട്ടിക്ക് കിട്ടുകയും വേണം. ഇ.എം. എസാണ് അതിനെ ശരിയായി വിശകലനം ചെയ്തു പറഞ്ഞത്. ഇ.എം.എസ് ഒരിക്കൽ പറഞ്ഞു. പാർട്ടിയെക്കാൾ വലുതായി പാർട്ടിയിലാരുമില്ല. പാർട്ടി മാത്രമേയുള്ളൂ അതോടൊപ്പം മറ്റൊരു തത്വമാണ് ജനങ്ങളാണ് ഏറ്റവും പ്രധാനം. ജനങ്ങളെക്കാൾ വലുതായി ഒരു നേതാവുമില്ല. ആ കാഴ്ച്ചപ്പാടാണ് ഇതിലെല്ലാമുള്ളത്. 

പാർട്ടിയിൽ വ്യക്തിയല്ല പാർട്ടിയാണ് ഏറ്റവും വലുത്. എം.വിജയ രാജനല്ല ഏറ്റവും വലുത് സി.പി.എമ്മാണ് എം.വി ആറിൻ്റെ പേരിൽ നടപടിയെടുത്തപ്പോൾ മാത്രമല്ല ഇ എം. എസ് ഈ കാഴ്ച്ചപ്പാട് ഉയർത്തി പിടിച്ചത്, ഇതു സാർവ്വദേശീയമായി കമ്യൂണിസ്റ്റുകാർ ഉയർത്തിപ്പിടിക്കുന്ന കാഴ്ച്ചപ്പാടാണെന്നും എം.വി ജയരാജൻ പറഞ്ഞു. 

കേന്ദ്ര കമ്മിറ്റിയിൽ നിന്നും തഴയപ്പെട്ട പി. ജയരാജനെ ദൈവതുല്യമായി ചിത്രീകരിക്കുകയും വാഴ്ത്തിപ്പാടുകയും ചെയ്തു കൊണ്ടാണ് അണികൾ ഫ്ളക്സ് ബോർഡുയർത്തിയത്.