
പയ്യന്നൂര്‍: പയ്യന്നൂരിൽ വൻ ലഹരി വേട്ട .കാറിൽ കടത്തി കൊണ്ടുവന്ന് വില്പനക്കായി കൈമാറുന്നതിനിടെ എംഡിഎംഎ യുമായി യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. കുഞ്ഞിമംഗലം എടാട്ട് തുരുത്തി റോഡിലെ പെയിൻ്റിംഗ് തൊഴിലാളിയുടെ ഭാര്യ പി. പ്രജിത(29), എടാട്ടെ കെ.പി. ഷിജിനാസ്(34), പയ്യന്നൂരിൽ വില്പനക്കായി എം ഡി എം എ എത്തിച്ചപെരുമ്പ കോറോം റോഡിലെ പി. ഷഹബാസ് (30) എന്നിവരെയാണ് പയ്യന്നൂർ ഡിവൈ.എസ്പി കെ. വിനോദ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇൻസ്പെക്ടർ കെ പി ശ്രീഹരിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ പി. യദുകൃഷ്ണൻ, കെ. ഹേമന്ത് കുമാർ എന്നിവരടങ്ങിയ സംഘം പിടികൂടിയത്.
ഇന്നുപുലര്‍ച്ചെ 2.45 മണിയോടെ ദേശീയ പാതയിൽ എടാട്ട് പയ്യന്നൂര്‍ കോളേജ് സ്‌റ്റോപ്പിന് സമീപം വെച്ചാണ് കാറിൽ കടത്തുകയായിരുന്ന 10.265 ഗ്രാം എംഡിഎംഎയുമായി പ്രതികൾ പോലീസ് പിടിയിലായത്. സംശയം തോന്നിയ പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ നിർത്തിയിട്ടിരുന്ന കാറില്‍നിന്നും പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചിരുന്ന മാരക ലഹരി മരുന്നായ എംഡിഎംഎ പിടികൂടിയത്.
തൃശൂരുള്ള ഷെഫീഖ് എന്നയാളില്‍നിന്നാണ് എം ഡി എം എ വാങ്ങിയതെന്ന് പ്രതികള്‍ പോലീസിന് മൊഴി നൽകി. കാറില്‍നിന്ന് ലഹരിയുപയോഗത്തിനുള്ള ട്യൂബും ഡിജിറ്റല്‍ ത്രാസും പോലീസ് കണ്ടെടുത്തു. കാറും പ്രതികളുടെ മൊബൈൽഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തു