+

കണ്ണൂരില്‍ വിവാഹ വീട്ടിൽ നിന്ന് കവർന്ന 30 പവൻ ആറാംനാൾ വീടിനരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; പ്രതി വരന്റെ ബന്ധുവായ യുവതി

കരിവെള്ളൂരില്‍ വരൻ്റെവീട്ടില്‍ നിന്ന് 30 പവന്‍ കവര്‍ന്ന കേസില്‍ പ്രതി വരന്റെ ബന്ധുവായ യുവതിയാണെന്ന് പൊലിസ് അന്വേഷണത്തിൽ തെളിഞ്ഞു. കൂത്തുപറമ്പ് വേങ്ങാട് സ്വദേശിനിയാണ് അറസ്റ്റിലായത്.

കണ്ണൂർ : കരിവെള്ളൂരില്‍ വരൻ്റെവീട്ടില്‍ നിന്ന് 30 പവന്‍ കവര്‍ന്ന കേസില്‍ പ്രതി വരന്റെ ബന്ധുവായ യുവതിയാണെന്ന് പൊലിസ് അന്വേഷണത്തിൽ തെളിഞ്ഞു. കൂത്തുപറമ്പ് വേങ്ങാട് സ്വദേശിനിയാണ് അറസ്റ്റിലായത്. സ്വര്‍ണത്തോടുള്ള ഭ്രമം കൊണ്ട് കവര്‍ന്നതെന്നാണ് മൊഴി.

കല്യാണ ദിവസമായ മെയ് ഒന്നിന് രാത്രി ഏഴ് മണിയോടെയാണ് മോഷണം നടന്നത്. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ ചൊവ്വാഴ്ച രാത്രി വീട്ടുമുറ്റത്ത് കൊണ്ടു വയ്ക്കുകയായിരുന്നു കഴിഞ്ഞ മെയ് ഒന്നിനായിരുന്നു കരിവള്ളൂര്‍ പലിയേരി സ്വദേശി അര്‍ജുനും കൊല്ലം സ്വദേശി ആര്‍ച്ച എസ്. സുധിയും തമ്മിലുള്ള വിവാഹം. ചടങ്ങുകള്‍ക്ക് ശേഷം സ്വര്‍ണാഭരണങ്ങള്‍ കിടപ്പ് മുറിയിലെ അലമാരയിലേക്ക് മാറ്റി.

kannur gold theft case

രാത്രി സ്വര്‍ണം ബന്ധുക്കളെ കാണിക്കാനായി തുറന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയെന്നായിരുന്നു പരാതി. നാല് ബോക്‌സുകളിലായി സൂക്ഷിച്ച സ്വര്‍ണമാണ് നഷ്ടമായത്. ചെറിയ മോതിരങ്ങള്‍ ഉള്‍പ്പടെ 10 പവന്‍ സ്വര്‍ണവും ഡയമണ്ടുകളും അലമാരയില്‍ ബാക്കിയുണ്ടായിരുന്നു.

പയ്യന്നൂര്‍ പൊലീസാണ് അന്വേഷണം നടത്തിയത്. പ്രൊഫഷണല്‍ സംഘമല്ല മോഷണത്തിന് പിന്നിലെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. വ്യാഴം, വെള്ളി ദിവസങ്ങളില്‍ വീട്ടിലെത്തിയവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടന്നത്. ഇതേ തുടർന്നാണ് ബന്ധുവായ യുവതി കുടുങ്ങിയത്. എന്നാൽ മോഷണവസ്തുക്കൾ തിരിച്ചു ലഭിച്ചതിനാൽ വരൻ്റെ വീട്ടുകാർ പരാതിയിൽ ഉറച്ചുനിന്നാൽ മാത്രമേ നിയമനടപടികളുമായി മുൻപോട്ടു പോവുകയുള്ളൂവെന്ന് പയ്യന്നൂർ പൊലിസ് അറിയിച്ചു. വീട്ടിലെ സി.സി ടി.വി ദൃശ്യങ്ങളാണ് മോഷണ കേസിൽ തുമ്പായത്.

facebook twitter