കണ്ണൂർ - തളിപ്പറമ്പ് ദേശീയപാതയിലെ മണ്ണിടിച്ചിൽ ; ഉപരോധ സമരം പിൻവലിച്ചു, വീടുകൾക്ക് നഷ്ടപരിഹാരം നൽകാൻ ധാരണയായി

09:31 PM May 21, 2025 |


തളിപ്പറമ്പ് : മണ്ണിടിച്ചിലുണ്ടായ കണ്ണൂർ - തളിപ്പറമ്പ്ദേശീയപാതയിലെ കുപ്പത്ത് നിർമ്മാണസ്ഥലത്തുനിന്നും മഴയിൽ ചെളിയും മണ്ണും വീടുകളിലേക്ക് ഒലിച്ചെത്തിയതിെ തുടർന്ന് പ്രദേശവാസികൾ നടത്തിയ റോഡ് ഉപരോധ സമരം പിൻവലിച്ചു.

കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയൻ്റെ നിർദ്ദേശപ്രകാരം വ്യാഴാഴ്ച്ച വൈകുന്നേരം തളിപ്പറമ്പ് ആർഡി.ഒ രഞ്ജിത്ത് നടത്തിയ ചർച്ചയിലാണ് തീരുമാനം. മെയ്-27 നകം പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാണ് തീരുമാനം. വ്യാഴാഴ്ച്ചരാവിലെ മുതൽ തന്നെ ദേശീയപാത നിർമ്മാണകമ്പിനി ഇതിന് പരിഹാരം കാണാനുള്ള നടപടി ആരംഭിക്കും.

വീടുകൾക്കുണ്ടായ നാശനഷ്ടങ്ങൾ പരിശോധിച്ച് നിർമ്മാണകമ്പനിയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കി നൽകും.
മഴവെള്ളത്തിൽ നശിച്ച രേഖകൾ പുനർനിർമ്മിക്കാൻ ആവശ്യമായ സഹായങ്ങൾ സർക്കാർ തലത്തിൽ നൽകും.
ചെളിനിറഞ്ഞ് വൃത്തികേടായ വീടുകൾ നിർമ്മാണ കമ്പനി തൊഴിലാളികൾ ശുചീകരിച്ച് നൽകും.

റോഡ് നിർമ്മാണം പൂർത്തീകരിക്കുന്ന മുറക്ക് വെള്ളം ഒഴുകിപോകാൻ സ്ഥിരം സംവിധാനം ഒരുക്കാനും തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉപരോധ സമരം പിൻവലിച്ചത്. തഹസിൽദാർ പി.സജീവൻ, പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ടി.ഷീബ, എം.എൽ.എയുടെ പ്രതിനിധി പി.പ്രശോഭ്, പരിയാരം വില്ലേജ് ഓഫീസർ പി.വി.വിനോദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.വി.അബ്ദുൾഷൂക്കൂർ, പി.വി.സജീവൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.