കണ്ണൂർ ജില്ലയിലെ ദേശീയപാതയിലെ മണ്ണിടിച്ചിലും വെള്ളക്കെട്ടും: നാശനഷ്ടങ്ങൾ ദേശീയപാത അതോറിറ്റിയും കരാറുകാരും സമയബന്ധിതമായി പരിഹരിക്കണമെന്ന് ജില്ലാ കളക്ടർ

10:59 PM May 27, 2025 | Desk Kerala

കണ്ണൂർ : ജില്ലയിൽ  കനത്ത മഴയിൽ തളിപ്പറമ്പ, കുപ്പം, പരിയാരം ഭാഗങ്ങളിലും ജില്ലയിലെ മറ്റ് ഭാഗങ്ങളിലും ദേശീയ പാത 66 നിർമ്മാണത്തിനോടനുബന്ധിച്ച് മണ്ണിടിച്ചിലും വെള്ളക്കെട്ടും മൂലം സമീപ വാസികൾക്കുണ്ടായ നാശനഷ്ടങ്ങൾ ദേശീയപാത അതോറിറ്റിയും കരാറുകാരും സമയബന്ധിതമായി പരിഹരിക്കണമെന്ന് ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കളക്ടർ അരുൺ കെ വിജയൻ ഉത്തരവിട്ടു.  

ചെളിയും മണ്ണും കയറിയ വീടുകൾ കരാറുകാരുടെ പൂർണ ചെലവിൽ നീക്കി വ്യത്തിയാക്കുന്നതിനും വെള്ളക്കെട്ട് ഭാഗങ്ങളിൽ നിന്നും വെള്ളവും ചെളിയും രണ്ടു ദിവസത്തിനകം പൂർണമായി നീക്കുവാനുള്ള നടപടി സ്വീകരിക്കുവാനും ദേശീയപാത അതോറിറ്റിക്കും ബന്ധപ്പെട്ട കരാറുകാരായ മേഘ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്, വിശ്വ സമുദ്ര  എന്നിവർക്കും   നിർദേശം നൽകി.

Trending :

ജില്ലാ  റൂറൽ, സിറ്റി പോലീസ്,  തദ്ദേശ സ്വയംഭരണവകുപ്പ് എന്നിവർ സമർപ്പിച്ച ദുരന്ത സാധ്യതയുള്ള പ്രദേശങ്ങൾ സംബന്ധിച്ച റിപ്പോർട്ടിൽ സ്ഥലപരിശോധന നടത്തി ആവശ്യമായ നടപടി സ്വീകരിക്കുന്നതിനായി ദേശീയപാത അതോറിറ്റിക്കും, ബന്ധപ്പെട്ട കരാറുകാർക്കും മെയ് 26ലെ ഉത്തരവ് പ്രകാരം ജില്ലാ കളക്ടർ നിർദേശം നൽകി.

ഈ വർഷം തെക്ക് പടിഞ്ഞാറൻ മൺസൂൺ സീസൺ അവസാനിക്കുന്നതുവരെ, ബന്ധപ്പെട്ട കരാറുകാർ മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും, ജില്ലാ അടിയന്തര പ്രവർത്തന കേന്ദ്രത്തിലേക്ക് ആഴ്ചതോറുമുള്ള സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കാനും പി ഐ യു  എൻ എച്ച് എ ഐ പ്രോജക്ട് ഡയറക്ടറോട് ജില്ലാ കളക്ടർ നിർദ്ദേശിച്ചിട്ടുണ്ട്.