+

അവധിക്കാലത്തും ഒഴിവുദിവസങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ബസ് യാത്രയ്ക്ക് നിര്‍ബന്ധമായും കണ്‍സെഷന്‍ അനുവദിക്കണം ; മലപ്പുറം ജില്ല കളക്ടര്‍

ബസ് പുറപ്പെടുന്നതുവരെ കുട്ടികളെ ബസിനടുത്ത് വെയിലത്തും മഴയത്തും നിര്‍ത്തിയാല്‍ കര്‍ശന നടപടിയുണ്ടാകും.

അവധിക്കാലത്തും ഒഴിവുദിവസങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ബസ് യാത്രയ്ക്ക് നിര്‍ബന്ധമായും കണ്‍സെഷന്‍ അനുവദിക്കണമെന്ന് മലപ്പുറം ജില്ല കളക്ടര്‍ വി ആര്‍ വിനോദ്. കണ്ടക്ടര്‍ ആവശ്യപ്പെട്ടാല്‍ കണ്‍സെഷന്‍ കാര്‍ഡും ഐഡി കാര്‍ഡും കാണിക്കാന്‍ വിദ്യാര്‍ഥികള്‍ ബാധ്യസ്ഥരാണെന്നും കളക്ടര്‍ അറിയിച്ചു. സ്റ്റുഡന്റ്സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റിയുടെ യോഗത്തില്‍ അധ്യക്ഷതവഹിക്കുകയായിരുന്നു അദ്ദേഹം. പൊലീസ്, മോട്ടോര്‍വാഹന വകുപ്പുകളിലെ ഉദ്യോഗസ്ഥരും ബസ് ഉടമകളുടെ സംഘടനാപ്രതിനിധികളും വിദ്യാര്‍ഥിസംഘടനാ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

രാവിലെ ഏഴുമുതല്‍ വൈകീട്ട് ഏഴുവരെയാണ് കണ്‍സെഷന്‍ അനുവദിക്കുക. 27 വയസ്സിനു താഴെയുള്ള റെഗുലര്‍ വിദ്യാര്‍ഥികള്‍ക്കാണ് ഇതിനര്‍ഹതയുള്ളത്. കണ്‍സെഷന്‍ കാര്‍ഡിന് അപേക്ഷിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അപേക്ഷയോടൊപ്പം 200 രൂപയുടെ മുദ്രപ്പത്രത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണം. വിദ്യാര്‍ഥികളില്‍നിന്ന് അധിക ചാര്‍ജ് ഈടാക്കാന്‍ പാടില്ലെന്നും കളക്ടര്‍ യോഗത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബസ് പുറപ്പെടുന്നതുവരെ കുട്ടികളെ ബസിനടുത്ത് വെയിലത്തും മഴയത്തും നിര്‍ത്തിയാല്‍ കര്‍ശന നടപടിയുണ്ടാകും. കെഎസ്ആര്‍ടിസി ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ പാസ് നല്‍കുന്നതിന് നടപടിവേണമെന്ന് വിദ്യാര്‍ഥികളും ബസ് ഉടമകളും പങ്കെടുത്ത യോഗത്തില്‍ ആവശ്യപ്പെട്ടു. വൈകുന്നേരങ്ങളില്‍ സ്‌കൂള്‍ സ്റ്റോപ്പുകളിലെ തിരക്ക് കുറയ്ക്കാന്‍ 10 മിനിറ്റിന്റെ ഇടവേളകളില്‍ വിവിധ ക്ലാസുകള്‍ വിടുന്ന കാര്യം പരിഗണിക്കാമെന്നും കളക്ടര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് പിടിഎ യോഗംചേര്‍ന്ന് തീരുമാനമെടുക്കാം.

facebook twitter