+

മലപ്പുറത്തിന്റെ 'ഗരിമ' ലോകം കേള്‍ക്കെ വിളിച്ചു പറയാന്‍ ലവലേശം പിശുക്കു കാണിക്കാത്ത തേരാളി, നേരു പറയാന്‍ ഒരു തമ്പുരാനെയും ഭയപ്പെടാത്ത ഉശിരനാണ് സ്വരാജെന്ന് കെടി ജലീല്‍

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി എം സ്വരാജ് എത്തുന്നതിനെ പ്രകീര്‍ത്തിച്ച് എംഎല്‍എയും മുന്‍ മന്ത്രിയുമായ കെടി ജലീല്‍.

കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി എം സ്വരാജ് എത്തുന്നതിനെ പ്രകീര്‍ത്തിച്ച് എംഎല്‍എയും മുന്‍ മന്ത്രിയുമായ കെടി ജലീല്‍. വളര്‍ന്നു വരുന്ന രാഷ്ട്രീയ നേതാക്കളില്‍ കേരളം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ജനകീയ മുഖമാണ് സ്വരാജെന്നും മലപ്പുറത്തിന്റെ 'ഗരിമ' ലോകം കേള്‍ക്കെ വിളിച്ചു പറയാന്‍ ലവലേശം പിശുക്കു കാണിക്കാത്ത തേരാളിയാണെന്നും ജലീല്‍ പറഞ്ഞു.

കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

എം സ്വരാജ്..... 
കേരളത്തിന് സുപരിചിതമായ നാമം. 
കഴിവും പ്രാപ്തിയും അറിവും കൊണ്ട് അനുഗ്രഹിക്കപ്പെട്ട ചെറുപ്പക്കാരന്‍. 
സംശുദ്ധമായ വ്യക്തിത്വത്തിന്റെ ഉടമ. 
വളര്‍ന്നു വരുന്ന രാഷ്ട്രീയ നേതാക്കളില്‍ കേരളം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ജനകീയ മുഖം. 
എഴുത്തും വായനയും ജീവിതത്തിന്റെ ഭാഗമാക്കിയ നേതാവ്. 
അരുതായ്മകളോടും തൊഴിലാളി വിരുദ്ധ നിലപാടുകളോടും സന്ധി ചെയ്യാത്ത മനുഷ്യസ്‌നേഹി. 
ഫാസിസ്റ്റ് ദുര്‍ഭൂതങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ മുന്നില്‍ മാറ് വിരിച്ച് പട നയിക്കുന്ന പോരാളി. 
എല്ലാ വര്‍ഗീയ ശക്തികളോടും ഒരു കഴമ്പും വീട്ടുവീഴ്ചയില്ലാതെ പൊരുതുന്ന കലര്‍പ്പില്ലാത്ത മതേതരവാദി. 
പൊതുപ്രവര്‍ത്തകരില്‍ ദാര്‍ശനിക ഭാവവും ലാളിത്യവും സ്വയത്തമാക്കിയ പ്രതിഭ.
വിനയവും നിഷ്‌കപടതയും സമന്വയിച്ച ചുവപ്പിന്റെ പ്രതീകം. 
അസൂയയും കുശുമ്പും തൊട്ടുതീണ്ടാത്ത യഥാര്‍ത്ഥ വിപ്ലവകാരി. 
അധ:സ്ഥിതരുടെയും ന്യൂനപക്ഷങ്ങളുടെയും നിലവിളികള്‍ക്ക് കാത് കൊടുത്ത കമ്മ്യൂണിസ്റ്റ്. 
റീല്‍സും കുതന്ത്രങ്ങളും ജനങ്ങളെ പൊട്ടീസാക്കലും പയറ്റാതെ മലയാളികളുടെ മനസ്സില്‍ ഇടംനേടിയ സത്യസന്ധനായ രാഷ്ട്രീയക്കാരന്‍. 
സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും ന്യായത്തിന്റെയും പക്ഷത്ത് ലാഭനഷ്ടങ്ങള്‍ നോക്കാതെ നിലയുറപ്പിച്ച രാജ്യസ്‌നേഹി. 
സംസാരത്തിലും പെരുമാറ്റത്തിലും മാന്യത കൈവിടാതെ തന്റെ വാദമുഖങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ അനിതരസാധാരണ വൈഭവമുള്ള നിപുണന്‍. 
പ്രസംഗകലയില്‍ തന്റേതുമാത്രമായ പാത വെട്ടിത്തെളിയിച്ച് ശ്രദ്ധേയനായ പ്രഭാഷകന്‍. 
കേരളത്തിലെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ നേതൃ നിരയിലേക്ക് ഏറനാട് സംഭാവന ചെയ്ത സമര ഭടന്‍. 
നേരു പറയാന്‍ ഒരു തമ്പുരാനെയും ഭയപ്പെടാത്ത ഉശിരന്‍. 
മലപ്പുറത്തിന്റെ 'ഗരിമ' ലോകം കേള്‍ക്കെ വിളിച്ചു പറയാന്‍ ലവലേശം പിശുക്കു കാണിക്കാത്ത തേരാളി. 
സഖാവ് കുഞ്ഞാലി നടന്ന വഴികളിലൂടെ പൊന്നരിവാളും ചുറ്റികയും വാനോളം ഉയര്‍ത്തിപ്പിടിച്ച് അടിപതറാതെ ചുവടുകള്‍ വെക്കാന്‍ കാലം കരുതിവെച്ച ചെന്താരകം. 
'സ്വരാജ്' എന്ന വാക്കിന് മഹാത്മാഗാന്ധി നല്‍കിയ അര്‍ത്ഥം; 'ബ്രിട്ടീഷുകാരില്‍ നിന്ന് സ്വതന്ത്രമായ ഇന്ത്യ' എന്നാണ്. ഭാവിയില്‍ ആ 'വാക്ക്' എല്ലാ രാഷ്ട്രീയ മാലിന്യങ്ങളില്‍ നിന്നും നിലമ്പൂരിനെ മുക്തമാക്കിയവന്‍ എന്ന അര്‍ത്ഥത്തിലാകും മലയാള പദാവലികളില്‍ എഴുതിച്ചേര്‍ക്കപ്പെടുക. 
പവിഴപ്പുറ്റാണെന്ന് നിലമ്പൂരുകാര്‍ ധരിച്ചവരൊക്കെ പാമ്പിന്‍പുറ്റുകളാണെന്ന് തിരിച്ചറിഞ്ഞ വര്‍ത്തമാന കാലത്ത് ആത്മാര്‍ത്ഥതയും സാമൂഹ്യ പ്രതിബദ്ധതയും ഇഴുകിച്ചേര്‍ന്ന  സ്വരാജിനാകട്ടെ ഇത്തവണത്തെ വോട്ട്.
വലതുപക്ഷ രാഷ്ട്രീയക്കാര്‍ വെട്ടിവീഴ്ത്തി അരുംകൊല ചെയ്ത വീര രക്തസാക്ഷി സഖാവ് കുഞ്ഞാലിയുടെ യഥാര്‍ത്ഥ പിന്‍ഗാമിയായി സ്വരാജ് കേരള നിയമസഭയില്‍ ഉണ്ടാകണം. സ്വരാജ് ജയിക്കും. സ്വരാജ് ജയിക്കണം. സ്വരാജ് ജയിച്ചേ പറ്റൂ.

 

Trending :
facebook twitter