തളിപ്പറമ്പ്: പി.വി.സി ബാംബൂ കർട്ടൻ ചുരുങ്ങിയ ചിലവിൽ സ്ഥാപിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെ പോലീസിൽ പരാതി നൽകി ഗൃഹനാഥ. തളിപ്പറമ്പ് അള്ളാംകുളം സീറ്റ് നമ്പർ അഞ്ചിൽ താമസിക്കുന്ന പെരുമ്പടവ് ഹൈസ്കൂൾ റിട്ട. അധ്യാപിക മോളിയാണ് പോലീസിൽ പരാതി നൽകിയത്.കഴിഞ്ഞ ഫെബ്രുവരി 25ന് പെരുമ്പടവിലെ തറവാട്ടുവീട്ടിൽ ഇരിക്കുമ്പോഴാണ് തട്ടിപ്പ് സംഘം മോളിയെ സമീപിച്ചത്.
ഇവർ പിറ്റേ ദിവസം അള്ളാംകുഇത്ത വീട്ടിൽ വരാൻ നിർദേശിക്കുകയും അതിരാവിലെ തന്നെ വീട്ടിലെത്തിയ സംഘം ഉടൻ തന്നെ പണി പൂർത്തിയാ ക്കുകയും ചെയ്തു. പണി പൂർത്തിയാക്കി 55,000 രൂപ കൈപ്പറ്റുകയും ചെയ്തു. മോളിയുടെ മകളും ഭർത്താവും വീട്ടിലെത്തുമ്പോഴേക്കും സംഘം സ്ഥലം വിട്ടിരുന്നു. പിന്നീടാണ് താൻ വഞ്ചിക്കപ്പെട്ടുവെന്ന് ടീച്ചർക്ക് മനസിലായത്.
പിന്നീട് മോളി വിദേശത്തേക്ക് പോയി. കഴിഞ്ഞയാഴ്ചയാണ് നാട്ടിൽ തിരിച്ചെത്തിയത്. അതിനിടയിലാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ വന്ന തട്ടിപ്പ് സംബന്ധിച്ച വാർത്ത മുൻ എ. ഡി.എം: എ.സി.മാത്യു അള്ളാംകുളം വികസനസമിതിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്. ഇത് ശ്രദ്ധയിൽപ്പെട്ട മോളി ഇന്ന് രാവിലെ തളിപ്പറമ്പ് പോലീസിൽ പരാതി നൽകുകയായിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട നിരവധി പേർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് തങ്ങളും തട്ടിപ്പിനിരയായ വിവരം വെളിപ്പെടുത്തിയിട്ടുണ്ട്.

കുറഞ്ഞ വില പറഞ്ഞും നയത്തിൽ സംസാരിച്ചും വീട്ടുകാരെ പാട്ടിലാക്കുകയും അവർ വേണ്ടെന്ന് പറഞ്ഞാലും ബാംബൂ കർട്ടനിട്ട ശേഷം വൻ തുക തട്ടിയെടുക്കുയാണ് ഇവരുടെ രീതി. കൊല്ലം കുന്നത്തൂർ താലൂക്ക് അമ്പലത്തുംഭാഗം കുന്നത്തായത്ത് തെക്കെയിൽ മുഹമ്മദ് അസ്‌ലം, കുന്നത്ത് താലൂക്ക് പോരുവഴി സ്വദേശി സുധീർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കൊല്ലം കേന്ദ്രമായി പ്രവർത്തിക്കുന്ന കർട്ടൻസ് ഉടമകളാണ് ഇരുവരും.ഈ കമ്പനിക്ക് സ്വന്തമായി അമ്പതോളം ഈകോ വാഹനങ്ങളുണ്ട്. ഇതിൽ പ്ലാസ്റ്റിക് ബാംബു കർട്ടനുകളുമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സംഘം സഞ്ചരിക്കും. പ്രായമായവർ താമസിക്കുന്ന വീടുകളാണ് പ്രധാനമായും ലക്ഷ്യം വെക്കുന്നത് .
വീടുകളിൽ കയറി ആധുനികമായ പ്ലാസ്റ്റിക് ബാംബു കർട്ടനുകൾ ചുരുങ്ങിയ നിരക്കിൽ സ്ഥാപിച്ച് നൽകാമെന്ന് വിശ്വസിപ്പിക്കും.ചതുരശ്ര അടിക്ക് 320 രൂപയാണ് ചാർജെന്നും ഈ തുകക്ക് മറ്റെവിടെയും കർട്ടൻ ലഭിക്കില്ലെന്നും പറഞ്ഞ് ഫലിപ്പിക്കും. റിഡക്ഷൻ നിരക്കിൽ ചതുരശ്ര അടിക്ക് 250 രൂപ നൽകിയാൽ മതിയെന്നും പറയും. യഥാർത്ഥ സാധനം നൽകുന്ന കടകളിൽ ചതുരശ്ര അടിക്ക് 95 രൂപമാത്രമാണ് ഈടാക്കുന്നത്. ഇക്കാര്യ മൊന്നും അറിയാതെ ഇവരുടെ വാക്കുകളിൽ മയങ്ങിപ്പോകുന്ന വീട്ടുകാർ ബാംബൂ കർട്ടൻ സ്ഥാപിക്കാൻ അനുമതി നൽകും.
Also Read: ഇവരെ സൂക്ഷിക്കണം ..! ബാംബൂ കർട്ടൻ തട്ടിപ്പിന്റെ കഥയിങ്ങനെ...കണ്ണൂരിൽ കെണിയിൽപ്പെട്ടത് നിരവധി പേർ
ആദ്യം ഇവർ കർട്ടൻ സ്ഥാപിക്കേണ്ടുന്ന സ്ഥലം അളന്ന് തിട്ടപ്പെടുത്തും. എന്നിട്ട് ഇത്ര സ്ഥലമാണെന്ന് വീട്ടുകാരോട് പറയും. എന്നാൽ കർട്ടൻ സ്ഥാപിച്ച് കഴിഞ്ഞാൽ ഇരട്ടി ചതുരശ്ര അടിയുടെ കണക്കാണ് പറയുക. ആദ്യം ഇവർ പറഞ്ഞ തുക കേട്ട് കർട്ടൻ സ്ഥാപിക്കാൻ അനുവദിക്കുന്ന വീട്ടുകാർ ഇതോടെ കെണിയിലാവുകയും ഗത്യന്തരമില്ലാതെ പണം കൊടുക്കാൻ നിർബന്ധിതമാവുകയും ചെയ്യും.തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലുമായി നിരവധി പേരെ ഇതേ സംഘം തട്ടിപ്പിനിരയാക്കിയിട്ടുണ്ട്. കാനൂൽ കുറ്റിപ്രത്ത് വായനശാലക്ക് സമീപമുള്ള ഒരു വീട്ടിൽ നിന്ന് സമാനമായ രീതിയിൽ അരലക്ഷം രൂപയോളം തട്ടിയെടുത്തിരുന്നു.