
തളിപ്പറമ്പ് : നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നപുതിയ ദേശീയപാതയില്‍ വിള്ളലുകളില്‍ വെള്ളമിറങ്ങാതിരിക്കാന്‍ കരാർ കമ്പിനിയായ മേഘ കൺസ്ട്രക്ഷൻ തൊഴിലാളികൾ പ്ലാസ്റ്റിക്ക് ഷീറ്റ് വിരിച്ചു മൂടി.പിലാത്തറയില്‍ നേരത്തെ റോഡില്‍ വിള്ളലുകള്‍ കണ്ട സ്ഥലത്ത് സിമന്റും പശയും ഉപയോഗിച്ച് റോഡ് അടച്ചിരുന്നു.എന്നാല്‍ ഇവിടെ കഴിഞ്ഞ ദിവസം വീണ്ടും വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.ഇതുകണ്ടതോടെ കരാറുകാര്‍ ഈ ഭാഗത്തെ വിള്ളലുകളില്‍ മുഴുവന്‍ ടാര്‍ ഉരുക്കി ഒഴിക്കുകയായിരുന്നു.
ടാര്‍ ഒഴിച്ച ഭാഗത്ത് വെള്ളം കിനിഞ്ഞിറങ്ങി വീണ്ടും വിള്ളല്‍ വരാതിരിക്കാനാണ് പ്ലാസ്റ്റിക്ക് ഷീറ്റ് വിരിച്ചതെന്നാണ് കരാറുകാരായ മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ വിശദീകരണം.തുടക്കത്തില്‍ ഇത് നിസാരമായ പ്രശ്നമാണെന്ന് പറഞ്ഞ കരാറുകാര്‍ സ്ഥിതി ഗുരുതരമാണെന്ന സൂചനയാണ് നല്‍കുന്നത്.
ഇന്നലെരാത്രിയിലാണ് ഇവിടെ ടാര്‍ ഉരുക്കിയൊഴിച്ചത്.അതിന് മുകളിലിട്ട പ്ലാസറ്റിക്ക് ഷീറ്റ് കാറ്റില്‍ അകന്നുമാറിയപ്പോഴാണ് ടാര്‍ ഉരുക്കിയൊഴിച്ച ഭാഗം പുറത്തുകണ്ടത്.പിലാത്തറ മുതല്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് വരെയുള്ള ഭാഗത്ത് ബൗണ്ടറിവാളില്‍ നിരവധി വിള്ളലുകള്‍ ഉണ്ടായതിന് പുറമെയാണ് ഇതിനോട് തൊട്ടുകിടക്കുന്ന പണി പൂര്‍ത്തിയായ റോഡിന്റെ ടാര്‍ ഭാഗത്ത് വിള്ളലുകള്‍ വന്നുകൊണ്ടിരിക്കുന്നത്.അപകടാവസ്ഥയിലുള്ള ബൗണ്ടറി വാളിന് സമീപത്തുള്ള സര്‍വീസ് റോഡിലൂടെ കാല്‍നടയാത്ര നടത്താന്‍പോലും ആളുകള്‍ ഭയപ്പെടുന്ന സ്ഥിതിയാണിപ്പോള്‍.ഒരു പഞ്ചായത്ത് റോഡ് പണിയുമ്പോള്‍ സ്വീകരിക്കുന്ന മാനദണ്ഡങ്ങള്‍ പോലും പാലിക്കാന്‍ കരാറുകാര്‍ തയ്യാറാവുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.