ഇരിട്ടി: മഴക്കാല ജാഗ്രതയുടെ ഭാഗമായി മാക്കൂട്ടം ചുരം പാത ഉൾപ്പെടെ കുടക് ജില്ലയിലെ റോഡുകളിൽ ജൂൺ 6 മുതൽ ജൂലൈ 5 വരെ ഭാരവാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി. 18.5 ടണ്ണിൽ കൂടുതലുള്ള ചരക്ക് വാഹനങ്ങൾക്കാണു നിരോധനം. മടിക്കേരി ഡപ്യൂട്ടി കമ്മിഷനർ (കുടക് കലക്ടർ)മാക്കൂട്ടം ചുരത്തിൽ ഭാരവാഹനങ്ങൾക്ക് നിരോധനം 6 മുതൽ; 120 കിലോമീറ്റർ അധികം ചുറ്റണം വെങ്കട്ടരാജനാണ് ഉത്തരവ് ഇറക്കിയത്. പൊതുഗതാഗത (ബസ്) സംവിധാനങ്ങൾക്കും സ്‌കൂൾ വാഹനങ്ങളും നിരോധനമില്ല. തടി, മണൽ തുടങ്ങിയവ കയറ്റിയ വാഹനങ്ങൾക്കും കണ്ടെയ്‌നറുകൾ, ബുള്ളറ്റ് ടാങ്കറുകൾ, ടോറസ് ലോറികൾ, മൾട്ടി ആക്സിൽ ടിപ്പറുകൾ എന്നിവയ്ക്കും നിരോധനമുണ്ട്. 18.5 ടണ്ണിൽ കുറഞ്ഞ അളവിൽ ഇത്തരം വാഹനങ്ങൾ എത്തിയാലും കടത്തി വിടില്ല.
മണ്ണിടിച്ചിൽ ഭീഷണിമൂലമാണ് നടപടി. പച്ചക്കറികൾ പോലുള്ളവ കൊണ്ടുപോകുന്ന സാധാരണ ചരക്ക് വാഹനങ്ങൾക്കും ലോറികൾക്കും പാചകവാതകം, പെട്രോളിയം ഇന്ധനങ്ങൾ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങൾക്കും നിയന്ത്രണം ബാധകമല്ല. നിയമം ലംഘിക്കുന്ന വാഹന ഉടമകൾക്കെതിരെ ദുരന്ത നിയമപ്രകാരം കേസെടുക്കുമെന്ന് കലക്ടർ അറിയിച്ചു. എല്ലാ വർഷവും ഇത്തരത്തിൽ ഗതാഗതം നിയന്ത്രണം ഏർപ്പെടുത്താറുണ്ട്. വെള്ളച്ചാട്ടങ്ങളിലോ നദികളിലോ അരുവികളിലോ ഇറങ്ങുന്നതു നിരോധിച്ചും കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.