
കണ്ണൂർ : പ്രകൃതിയും മനുഷ്യനും വിശ്വാസവും ഒത്തു ചേരുന്നതാണ് കൊട്ടിയൂർ വൈശാഖ മഹോത്സവം. അക്കരെ ദേവസ്ഥാനത്ത് വൈശാഖോത്സവത്തിന്റെ ഭാഗമായുള്ള നിത്യപൂജകൾക്ക് തുടക്കമായി. ഭണ്ഡാരമെഴുന്നള്ളത്ത് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ എത്തിയതിന് ശേഷം സ്വയംഭൂവിൽ ജലാഭിഷേകത്തോടെയാണ് നിത്യപൂജകൾ ആരംഭിച്ചത്.
ചൊവ്വാഴ്ച്ച രാവിലെ മുതൽ വൻ ഭക്തജനത്തിരക്കാണ് അക്കരെ കൊട്ടിയൂരിൽ അനുഭവപ്പെട്ടത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി ഭക്തരാണ് ദർശനം നടത്തിയത്. ഭണ്ഡാരമെഴുന്നള്ളത്ത് അക്കരെ കൊട്ടിയൂരിലെത്തിയശേഷമാണ് അവിടേക്ക് സ്ത്രീകളുടെ പ്രവേശനം തുടങ്ങിയത്. മണിത്തറയിലെ താൽകാലിക ശ്രീകോവിൽ പണിയുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
ആദ്യ ആരാധനയായ തിരുവോണം ആരാധനയ്ക്ക് മുമ്പായി ശ്രീകോവിൽ നിർമാണം പൂർത്തിയാക്കും. ഞായറാഴ്ചയാണ് തിരുവോണം ആരാധന നടക്കുക. കഴിഞ്ഞ വർഷം ഉത്സവാവസാനം ആചാരങ്ങളുടെ ഭാഗമായി പൂർത്തിയാക്കാതിരുന്ന ആയിരംകുടം അഭിഷേകം, തിരുവത്താഴ പൂജ,ശ്രീവേലി,ശ്രീഭൂതബലി എന്നിവ പൂർത്തിയാക്കിയാണ് ഈ വർഷത്തെ നിത്യപൂജകൾ തുടങ്ങിയത്.