കണ്ണൂര്‍ നഗരപാത വികസനം: ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് സർക്കാർ അനുമതി നൽകി

12:16 AM Jun 12, 2025 | Desk Kerala

കണ്ണൂര്‍ : കണ്ണൂർനഗരപാത വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുന്ന വളപട്ടണം മന്ന - ചാല ജംഗ്ഷന്‍ (എന്‍ എച്ച് 66) റോഡിന്റെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വ്യവസ്ഥക്കു വിധേയമായി 2013-ലെ എല്‍.എ.ആര്‍.ആര്‍ നിയമപ്രകാരം മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി.

ഈ പദ്ധതിയിൽ ഉൾപ്പെടുത്തി  വികസിപ്പിക്കുന്ന റോഡുകൾക്കായി  കണ്ടെത്തിയ 4.748 ഹെക്ടര്‍ ഭൂമിയില്‍ നെല്‍വയല്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത് 2008-ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ആക്ടിലെയും ബന്ധപ്പെട്ട ചട്ടങ്ങളിലെയും നടപടിക്രമങ്ങള്‍ പാലിച്ച് മാത്രമേ പരിവര്‍ത്തനം ചെയ്യാവൂവെന്ന വ്യവസ്ഥക്കു വിധേയമായി 2013-ലെ എല്‍.എ.ആര്‍.ആര്‍ നിയമപ്രകാരം ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.  

കണ്ണൂരിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി നഗരത്തിലൂടെ കടന്നുപോകുന്ന 11 റോഡുകള്‍ വീതി കൂട്ടി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന കണ്ണൂര്‍ സിറ്റി റോഡ് പദ്ധതിക്കായി 738 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. പദ്ധതിയില്‍ ഏറ്റവും പ്രധാനപ്പെട്ട റോഡാണ് വളപട്ടണം മന്ന-ചാല ജംങ്ഷന്‍ റോഡ്. സാങ്കേതിക നടപടികള്‍ വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ട്  മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.വി സുമേഷ് എം.എല്‍.എ, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ എന്നിവര്‍ ഉദ്യാഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. പദ്ധതി പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ മന്ത്രി ഉദ്യാഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

പദ്ധതിക്കായി ജില്ലയിലെ വിവിധ വില്ലേജുകളില്‍ നിന്നും ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സെന്റര്‍ ഫോര്‍ സോഷ്യോ ഇക്കണോമിക് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ് (സി.എസ്.ഇ.എസ്) കൊച്ചി നടത്തിയ സാമൂഹ്യാഘാത പഠന റിപ്പോര്‍ട്ട്, ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് എന്നിവയുടെ അടിസ്ഥാനത്തിലാണ് അനുമതി. സാമൂഹ്യാഘാത പഠനം വിലയിരുത്തുന്നതിനായി ജില്ലാ കലക്ടര്‍ വിദഗ്ധ സമിതിയെ രൂപീകരിച്ചിരുന്നു.

പിന്നീട് വളപട്ടണം മന്ന - ചാല ജംഗ്ഷന്‍ (എന്‍ എച്ച് 66) റോഡുമായി ബന്ധപ്പെട്ട സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോര്‍ട്ട് വിലയിരുത്തുന്നതിനായി വളപട്ടണം, ചിറക്കല്‍ പഞ്ചായത്ത് പ്രതിനിധികളെ കൂടി വിദഗ്ദ്ധ സമിതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. സമിതിയുടെ ശുപാര്‍ശയും സാമൂഹ്യാഘാത പഠന റിപ്പോര്‍ട്ടും ജില്ലാ കലക്ടര്‍ പരിശോധിച്ച് ശുപാര്‍ശ സഹിതം സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.  

2013-ലെ എല്‍.എ.ആര്‍.ആര്‍ നിയമത്തിലെ സെക്ഷന്‍ അഞ്ച് പ്രകാരം ബാധിക്കപ്പെടുന്ന കുടുംബങ്ങളുടെ പരാതികൾ കേള്‍ക്കുന്നതിന് പബ്ലിക് ഹിയറിംഗും നടത്തിയിരുന്നു. പ്രൊപ്പോസല്‍ വിശദമായി പരിശോധിച്ച് ആക്ടിലെ നിര്‍ദ്ദേശങ്ങള്‍ തൃപ്തികരമാണെന്ന് കണ്ടതിനാലാണ് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ തുടരാമെന്ന കാര്യം സര്‍ക്കാര്‍ തീരുമാനിച്ചത്.