+

ഏതു നിമിഷവും നിലംപൊത്തും നടാലിലെ മരപ്പാലം; പ്രാണഭയത്താൽ നാട്ടുകാരുടെ സഞ്ചാരം

കനത്ത മഴയും പുഴയിലെ ശക്തമായ അടിയൊഴുക്കിനെയും തുടർന്ന് ഏതു നിമിഷവും നിലം പൊത്താൻ കാത്തിരിക്കുകയാണ് നടാലിലെ മരപ്പാലം. നടാൽ ബസാറിന് പിറകിൽ പുഴയ്ക്ക് കുറുകെയുള്ള നടപ്പാലം അപകട ഭീഷണിയിലായിട്ട് വർഷങ്ങളായി.


നടാൽ: കനത്ത മഴയും പുഴയിലെ ശക്തമായ അടിയൊഴുക്കിനെയും തുടർന്ന് ഏതു നിമിഷവും നിലം പൊത്താൻ കാത്തിരിക്കുകയാണ് നടാലിലെ മരപ്പാലം. നടാൽ ബസാറിന് പിറകിൽ പുഴയ്ക്ക് കുറുകെയുള്ള നടപ്പാലം അപകട ഭീഷണിയിലായിട്ട് വർഷങ്ങളായി. പലകകൾ നിരത്തി നിർമ്മിച്ച പാലത്തിൽ പലകകൾ ഇളകി പുഴയിൽ ഒലിച്ചു പോയും പലതും ജീർണിച്ച് പൊട്ടാനായും കൈവരികൾ തകർന്നും കടന്നുപോകാൻ ഭീതി ജനിപ്പിക്കുകയാണ്. പുഴയിൽ വെള്ളം കയറിയാൽ പലകകൾ ഇളകിവീണ സ്ഥലം കാണാതെ,കാലുകൾ കുടുങ്ങി ആളുകൾ വെള്ളത്തിൽ വീഴും. രാത്രി പാലത്തിനിരുവശവും വെളിച്ചത്തിന്റെ അഭാവവുമുണ്ട്. വർഷങ്ങൾക്ക് മുമ്പ് ഈ പാലത്തിൽ നിന്ന് കുറ്റിക്കകം തെരുവിലെ ഒരു കുട്ടി വീണ് മരിച്ചിരുന്നു.

കുറ്റിക്കകം, കിഴുന്ന, ഏഴര എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് നടാൽ ബസാറിലും ദേശീയ പാതയിലും എത്തിച്ചേരാനുള്ള പ്രധാന വഴിയാണിത്. അതിരാവിലെ കുട്ടികൾ, സ്ത്രീകൾ,വയോജനങ്ങൾ ഉൾപ്പെടെ നൂറുക്കണക്കിനാളുകൾ കടന്നുപോകുന്ന പാലമാണിത്. ഇവിടെ കോൺക്രീറ്റ് പാലം നിർമ്മിക്കണമെന്ന നാട്ടുകാരുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഇടപെട്ട് സംസ്ഥാന ബജറ്റിൽ മൂന്നര കോടി രൂപ ബജറ്റിൽ നീക്കി വച്ചെങ്കിലും പാലം പണി സാങ്കേതിക പ്രശ്നത്തിന്റെ പേരിൽ നീളുകയാണ്. അപകടകരമായ നടാൽപാലം എത്രയും പെട്ടെന്ന് പുനർ നിർമ്മിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

facebook twitter