ചെറുപുഴ : റബ്ബർ തോട്ടത്തിൽ മോഷണം നടത്തിയ കേസിലെ പ്രതി റിമാൻഡിൽ. കള്ളാർ സ്വദേശി എംഎം ജോസിന്റെ ഉടമസ്ഥതയിലുള്ള അരിങ്കല്ലിലെ നാല് ഏക്കർ റബ്ബർ തോട്ടത്തിലെ ഷെഡിൽ സൂക്ഷിച്ച അമ്പതിനായിരം രൂപ വില വരുന്ന 120 അലൂമിനിയം ഡിഷും 10 അലൂമിനിയം ബക്കറ്റും മോഷ്ടിച്ച പ്രതിയെ രാജപുരം പൊലിസാണ് അറസ്റ്റ് ചെയ്തത്.
പയ്യന്നൂർ കണ്ടങ്കാളി സ്വദേശി പൊയ്യക്കുന്നത്ത് ഹൗസിലെ ജയപ്രകാശി (48) നെയാണ് രാജപുരം സി ഐ രാജേഷ് അറസ്റ്റ് ചെയ്തത്. പ്രതി മോഷ്ടിച്ച വസ്തുക്കൾ പയ്യന്നൂരും കാഞ്ഞങ്ങാടുമുള്ള പരിസര പ്രദേശങ്ങളിലുള്ള ആക്രി കടയിൽ വിറ്റതായി വിവരം ലഭിച്ചു. ജൂൺ 16 മുതൽ 23 വരെയുള്ള തീയതികളിലാണ് പ്രതി മോഷണം നടത്തിയത്. കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തതിനുശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.