ഇരിക്കൂർ : ഇരിക്കൂർ സർവ്വീസ് സഹകരണ ബേങ്കിലെ തിരിമറിയുമായി ബന്ധപ്പെട്ട് നിക്ഷേപകരുടെ പ്രതിഷേധം ശക്തമാകുന്നു.
നിക്ഷേപകർ പണം തിരികെ നൽകണമെന്നാവശ്യപ്പെട്ട് ഇന്നലെരാത്രി വൈകിയും ബാങ്കിനുള്ളിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സ്ത്രീകൾ ഉൾപ്പെടെയുള്ള ആളുകളാണ് പകലുംരാത്രിയും ബാങ്കിൽ പ്രതിഷേധിച്ചത്.
തിങ്കളാഴ്ച രാവിലെ ബാങ്കിലെത്തിയ നിക്ഷേപകർ രാത്രി 12 മണി വരെ ബാങ്കിലിരുന്ന് പ്രതിഷേധിച്ചു. നിക്ഷേപിച്ച തുകയുടെ കാര്യത്തിൽ തീരുമാനം ഉടൻ ഉണ്ടാക്കണമെന്ന് നിക്ഷേപകർ ആവശ്യപ്പെട്ടു. എന്നാൽ, ഇരിക്കൂർ സർവ്വീസ് സഹകരണ ബാങ്കിൽ നിലവിലുള്ളത് കെ.ആർ അബ്ദുൾ ഖാദർ കൺവീനറായുള്ള അഡ്മിസ്ട്രേറ്റീവ് ഭരണ സമിതിയാണ്. ബാങ്കിലെ മുൻ ഭരണ സമിതിയുടെ നിയമങ്ങൾ ലംഘിച്ചുള്ള വായ്പാതിരിമറികളാണ് ബാങ്കിനെ കടക്കെണിയിൽ എത്തിച്ചിരിക്കുന്നതെന്നും, ക്രിത്യമായ വിദ്യഭ്യാസ യോഗ്യത പോലും ഇല്ലാത്തവരയൊണ് ബാങ്കിലെ ഉദ്യോഗസ്ഥരായി പഴയ ഭരണ സമിതി തെരഞ്ഞെടുത്ത് ജോലി നൽകിയതെന്നും , ഇവരെ മറയാക്കിയാണ് മുൻ സെക്രട്ടറി കോടിക്കണക്കിന് രൂപ ജനിക്കാത്ത ആളുകളുടെ പേരിൽ ഉൾപ്പെടെ വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി തട്ടിച്ചിരിക്കുന്നതെന്നും നിലവിലെ ബാങ്ക് ഭരണസമിതി കൺവീനർ വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തിൽ ആറു മാസക്കാലം മാത്രം ഭരണസ്വാതന്ത്ര്യമുള്ള അഡ്മിനിസ്ട്രേറ്റീവ് ഭരണ സമിതി കുറ്റം ചെയ്തിരിക്കുന്ന എല്ലാവരേയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും, ബാങ്കിനെ മറയാക്കി കോടികൾ തട്ടിയ പഴയ ഭരണസമിതിക്ക് എതിരെ നടപടികൾ കൈക്കൊള്ളുമെന്നും , ബാങ്കിൽ എന്നും വായ്പ എടുത്ത് തിരിച്ചടയ്ക്കാത്തവർക്കെതിരെ റിക്കവറി ഉൾപ്പെടെ നടത്തി പണം തിരികെ പിടിക്കുമെന്നും, തുടർന്ന് നിക്ഷേപകരുടെ നിക്ഷേപങ്ങൾ മുഴുവനും കൊടുത്തു തീർക്കുമെന്നും കൺവീനർ നിക്ഷേപകർക്ക് ഉറപ്പ് നൽകിയതോടെയാണ് ആളുകൾ ബാങ്കിൽ നിന്നും പിരിഞ്ഞു പോയത്.
വരും ദിവസങ്ങളിൽ പഴയ ഭരണ സമിതി നടത്തിയ എല്ലാ വിധ അഴിമതികളും ജനങ്ങൾക്കു മുന്നിൽ തുറന്നുകാട്ടാനുള്ള ഒരുക്കത്തിലാണ് നിലവിലെ അഡ്മിനിസ്ട്രേറ്റീവ് ഭരണ സമിതി.മികച്ച യോഗ്യരായവരെക്കൊണ്ട് ബന്ധപ്പെട്ട രേഖകൾ ഉൾപ്പെടെ പരിശോധന നിലവിൽ തുടങ്ങിയിട്ടുണ്ട്. കോടികളുടെ അഴിമതി നടത്തിയ ബാങ്ക് സെക്രട്ടറിക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ നിക്ഷേപകർക്ക് പണം തിരികെ ലഭിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.