തോട്ടട :ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് കിഴുന്ന ബീച്ചിന് സമീപം പ്രവർത്തിച്ചു വരുന്ന കാൻബെ ബീച്ച് റിസോർട്ടിനു 10000 രൂപ പിഴ ചുമത്തി.റിസോർട്ടിനു പുറകിൽ നിർമ്മിച്ചിരിക്കുന്ന ഷെഡിൽ പ്ലാസ്റ്റിക്കുകൾ അലൂമിനിയം ഫോയിലുകൾ ഡയപ്പറുകൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിച്ചു വരുന്നതായി കണ്ടെത്തി.
കൂടാതെ റിസോർട്ടിന്റെ പരിസര പ്രദേശത്ത് മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്നതായും സ്‌ക്വാഡിന്റെ ശ്രദ്ധയിൽ പെട്ടു.ഒറ്റ തവണ ഉപയോഗ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് വരുന്നുണ്ട് എന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മറ്റു നിയമലംഘനങ്ങൾ കണ്ടെത്തിയത്.ഉടൻ തന്നെ മാലിന്യങ്ങൾ എടുത്തു മാറ്റി ശാസ്ത്രീയമായി സംസ്‌ക്കരിക്കാനും ഹോട്ടൽ മാനേജ്മെന്റിനു നിർദേശം നൽകി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി,എൻഫോഴ്‌സ്‌മെന്റ് ഓഫീസർ അജയകുമാർ കെ ആർ സ്‌ക്വാഡ് അംഗങ്ങൾ അലൻ ബേബി, പ്രവീൺ പി എസ് ദിബിൽ സി കെ, തുടങ്ങിയവർ പങ്കെടുത്തു