കണ്ണൂർ: കണ്ണൂർ ബർണ്ണശേരിയിൽ ദുരൂഹ സാഹചര്യത്തിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് മരണമടഞ്ഞ സംഭവത്തിൽ മയക്കുമരുന്ന് മാഫിയയെ കേന്ദ്രീകരിച്ചു പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി.കണ്ണൂർ നഗരത്തിലെകക്കാട് സ്വദേശി കുന്നും പുറത്ത് ഹൗസിൽ നിസാമുദ്ദീൻ (33) നെയാണ് ഇന്നലെ ഉച്ചയോടെ ബർണശേരി സി എസ് ഐ പള്ളിക്ക് സമീപത്തെ വീട്ടിൽ കുഴഞ്ഞു വീണതായി പറയുന്നത്. തുടർന്ന് അവിടെയുണ്ടായിരുന്ന ഇയാളുടെ സുഹൃത്തുക്കളായ മൂന്ന് പേർ ചേർന്ന് യുവാവിനെ തൂക്കിയെടുത്ത് കൊണ്ടുപോവുന്ന ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
തുടർന്ന് സിറ്റി സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി യുവാവിനെ ജില്ലാആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.വെള്ളം ചോദിച്ചാണ് യുവാവ് വീട്ടിലെത്തിയതെന്നും കുഴഞ്ഞു വീഴുകയുമായിരുന്നെന്ന് വീട്ടിലുണ്ടായിരുന്നവർ പറഞ്ഞതായി പൊലീസ് പറഞ്ഞു. യുവാവിനെ തൂക്കിയെടുത്ത് കൊണ്ടുപോയി റോഡിൽ കിടത്തിയത് സമീപവാസികൾ ചോദ്യം ചെയ്തതായും പറയുന്നുണ്ട്. കണ്ണൂർസിറ്റി പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ഈ പ്രദേശത്ത് മയക്കുമരുന്ന് മാഫിയാ സംഘം രാപ്പകൽ ഭേദമില്ലാതെ വിലസുകയാണെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്. ഇതിനെതിരെ പൊലിസ് നടപടി ശക്തമാക്കണമെന്നാണ് ആവശ്യം.