കാസർകോട് : ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുന്നോടിയായി തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധി കളുടെയും ഉദ്യോഗസ്ഥരുടെയും അഭിപ്രായങ്ങൾ സ്വരൂപിക്കുന്നതിന് ധനകാര്യ കമ്മീഷൻ ചെയർമാൻ ഡോ കെ എൻ ഹരിലാൽ ജില്ല സന്ദർശിച്ചു. കമ്മീഷൻ മെമ്പർ സെക്രട്ടറി ഡി അനിൽ പ്രസാദ് ,ധനകാര്യ കമ്മീഷൻ അഡ്വൈസർ ഡോ കെ കെ ഹരികുറുപ്പ് എന്നിവരും ചെയർമാനോടൊപ്പം ഉണ്ടായിരുന്നു.
ഡിപിസി ചെയർപേഴ്സൺ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാദൂർ പാദൂർ, ഡി പി സി അംഗങ്ങളായ എസ് എൻ സരിത, കെ ശകുന്തള ,ജാസ്മിൻ കബീർ,എം റീത്ത
കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ വി സുജാത , ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ടി കെ രവി, എ പി ഉഷ, എം കുമാരൻ, ഖാദർ ബദ്രിയ, വി വി സജീവൻ,എം ധന്യ, ജെ എസ് സോമശേഖര, ജീൻ ലെവീനോ മൊന്താരോ ജില്ലാ പ്ലാനിങ് ഓഫീസർ ടി രാജേഷ് ,തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ജി സുധാകരൻ തുടങ്ങിയവർ പങ്കെടുത്തു
തദ്ദേശ സ്ഥാപനങ്ങൾ മികച്ച രീതിയിൽ നടപ്പിലാക്കേണ്ട കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കി ധനകാര്യ കമ്മീഷന് ജനപ്രതിനിധികൾ നൽകുന്ന നിർദ്ദേശങ്ങൾ പഠിച്ചു സർക്കാരിന് ശിപാർശ നൽകുമെന്ന് ചെയർമാൻ ഡോ കെ എൻ ഹരിലാൽ പറഞ്ഞു.ഭരണഘടന അനുശാസിക്കുന്നതനുസരിച്ചാണ് എല്ലാ സംസ്ഥാനങ്ങളിലും അഞ്ചുവർഷത്തിൽ ഒരിക്കൽ സംസ്ഥാന ധനകാര്യ കമ്മീഷനെ നിയമിക്കുന്നത്. ഇതിന് കേരളം മാതൃകയാണ്. കൃത്യമായ ഇടവേളകളിൽ ധനകാര്യ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. ചെയർമാനും ധനകാര്യവകുപ്പ് സെക്രട്ടറി, തദ്ദേശ സ്വയംഭരണ സെക്രട്ടറി എന്നിവരും അംഗങ്ങളാണ് .ഇതുവരെ എല്ലാ ധനകാര്യ കമ്മീഷനുകളും സമയബന്ധിതമായി റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുണ്ട്. ഗവൺമെന്റുകൾ ശുപാർശകൾ നടപ്പിലാക്കിയിട്ടുമുണ്ട്.