ദില്ലി മുന്‍ മുഖ്യമന്ത്രിയും എ എ പി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാള്‍ തെരഞ്ഞെടുപ്പ് തോല്‍വിക്കും വിവാദങ്ങൾക്കും പിന്നാലെ ധ്യാനം തുടങ്ങി. ഇന്നു മുതൽ മാർച്ച് 15 വരെയാണ് ദിവസമാണ് ധ്യാനം. പഞ്ചാബിലെ ഹോഷിയാർ പൂരിൽ ആനന്ദ്ഘട്ടിലെ ധമ്മ ധജ വിപാസന കേന്ദ്രത്തിലാണ് 10 ദിവസത്തെ കെജ്രിവാളിന്‍റെ ധ്യാനം നടക്കുക.
കെജ്രിവാളിന്‍റെ ധ്യാനത്തെ കോണ്‍ഗ്രസും ബി ജെ പിയും രൂക്ഷമായി വിമര്‍ശിച്ചു. പൊതു ജനത്തിന്‍റെ പണം പഞ്ചാബ് സര്‍ക്കാര്‍ കെജ്രിവാളിന്‍റെ ധ്യാനത്തിനായി ധൂര്‍ത്തടിക്കുകയാണെന്ന് ബി ജെ പി ദില്ലി അധ്യക്ഷന്‍ വീരേന്ദ്ര സച് ദേവ കുറ്റപ്പെടുത്തി. സുരക്ഷാ വാഹനങ്ങൾ, ആംബുലൻസ്, ഫയർ എൻജിൻ തുടങ്ങി ആഡംബര വാഹനങ്ങളുടെ അകമ്പടിയോടെയാണ് കേജ്‍രിവാൾ പഞ്ചാബിലെത്തിയതെന്ന് ബി ജെ പി കുറ്റപ്പെടുത്തി. സാധാരണക്കാരനെ പോലെ സഞ്ചരിച്ചിരുന്ന കെജ്രിവാൾ ഇപ്പോൾ മഹാരാജാവിനെ പോലെയാണ് സഞ്ചരിക്കുന്നതെന്നാണ് ദില്ലി മന്ത്രിയും ബി ജെ പി നേതാവുമായ മഞ്ജീന്ദർ സിങ് സിർസ വിമർശിച്ചത്.