ബാവലിപ്പുഴയിലെ ഓളങ്ങൾ പോലും പഞ്ചാക്ഷരി ജപിക്കുന്ന മഹാതീർത്ഥാടന കാലമാണ് കൊട്ടിയൂരിലേത്. അപൂർവ്വങ്ങളായ ചടങ്ങുകളാൽ മറ്റു ക്ഷേത്രങ്ങളിൽ നിന്നും വേറിട്ടു നിൽക്കുന്ന അക്കരെ കൊട്ടിയൂരിലെ ഒരു പ്രധാന വഴിപാടാണ് സ്വർണ്ണകുടവും വെള്ളികുടവും സമർപ്പണം. ഇത് സമർപ്പിച്ച് പ്രാർത്ഥിച്ചാൽ ഏത് ആഗ്രഹവും സാധിക്കുമെന്നാണ് വിശ്വാസം.
പുണ്യ പരിപാവനമായ കൊട്ടിയൂർ മഹാദേവക്ഷേത്രം, മഹാദേവനും സതീദേവിക്കും പ്രാധാന്യം കൽപ്പിക്കുന്ന ഈ ക്ഷേത്രത്തിൽ വെള്ളികുടം സമർപ്പിച്ച് പ്രാർഥിച്ചാൽ ഏത് ആഗ്രഹവും സഫലമാകുമെന്നതാണ് വിശ്വാസം, പ്രാർത്ഥിച്ച കാര്യം സഫലമാകുന്നതോടെ നന്ദിസൂചകമായി സ്വർണ്ണക്കുടം സമർപ്പിച്ച് പ്രാർഥിക്കുന്നു, വഴിപാട് സമർപ്പിച്ച് കൊട്ടിയൂർ പെരുമാളിന്റെ അനുഗ്രഹത്തിന് പാത്രീഭൂതരാകുവാൻ അന്യസംസ്ഥാനങ്ങളിൽ നിന്നടക്കം നിരവധി ഭക്ത ജനങ്ങളാണ് ദിനംപ്രതി അതിരാവിലെതന്നെ കൊട്ടിയൂർ ക്ഷേത്രത്തിലെത്തുന്നത്,
എല്ലാ ദിവസവും രാവിലെ ഉഷ പൂജയ്ക്ക് ശേഷമാണ് വെള്ളിക്കുടം സ്വർണക്കുടം എന്നിവയുടെ സമർപ്പണം, തൃക്കടാരി പടിഞ്ഞീറ്റ തുടങ്ങി പ്രധാന സ്ഥാനികരെല്ലാം സമർപ്പണ സമയത്തുണ്ടാകും, ഇവരും ഭക്തരുടെ ആഗ്രഹസഫലീകരണത്തിനായി പ്രാർത്ഥിക്കും, വാര്യർ സമുദായത്തിൽപ്പെട്ട രണ്ടു കുടുംബങ്ങൾക്കാണ് ഇതിൻ്റെ ചടങ്ങുകൾ ചെയ്യാനുള്ള അവകാശം.
പുരുഷൻമാർക്കുമാത്രമാണ് കൊട്ടിയൂരിലെ പ്രധാന വഴിപാടായ സ്വർണ്ണ കുടം, വെള്ളി കുടം വച്ച് തൊഴാൻ സാധിക്കുക. വെള്ളി കുടം സമർപ്പിച്ച് തൊഴാൻ 1000 രൂപയും സ്വർണ്ണ കുടം സമർപ്പിച്ച് തൊഴാൻ 1500 രൂപയുമാണ്. ആഗ്രഹ സഫലീകണത്തിനായും കുടുംബത്തിൽ ഉള്ള പ്രശ്നങ്ങൾ മാറാനുമാണ് നെയ്യ് നിറച്ച് സ്വർണ്ണക്കുടം അല്ലെങ്കിൽ വെള്ളികുടം സമർപ്പിച്ച് പ്രാർത്ഥിക്കുന്നതെന്ന് കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായർ പറഞ്ഞു.
അക്കരെ സന്നിധിയിൽ വൈശാഖ മഹോത്സവ വേളയിലെ മറ്റു പ്രധാന വഴിപാടുകളാണ് ആയിരം കുടം,കൂത്ത്, കളഭം,ഇളനീരഭിഷേകം , വലിയവട്ടള പായസം നിലവിളക്ക് സമർപ്പണം തുടങ്ങിയവ. ദക്ഷയാഗ ഭൂമിയാകുന്ന കൊട്ടിയൂർ മഹാക്ഷേത്രത്തിലെത്തി വഴിപാട് സമർപ്പിച്ച് ആഗ്രഹസഫലീകരണം നേടിയ ഓരോ ഭക്തരും ഭഗവാന് മുന്നിൽ ആനന്ദ കണ്ണുനീർ പൊഴിച്ചാണ് മടങ്ങുന്നത്.