കോഴിക്കോട്: നഗരത്തില്‍ രണ്ടിടങ്ങളില്‍നിന്നായി എംഡിഎംഎയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍. രണ്ടിടങ്ങളില്‍നിന്നായി കണ്ടെടുത്തത് 50.950 ഗ്രാം എംഡിഎംഎ മയക്കുമരുന്ന്.
അരക്കിണര്‍ ചാക്കിരിക്കാട് പറമ്പ് കെ.പി. ഹൗസില്‍ മുനാഫിസ് (29), തൃശ്ശൂര്‍ ചേലക്കര അന്ത്രോട്ടില്‍ ഹൗസില്‍ ധനൂപ് എ.കെ. (26), ആലപ്പുഴ സ്വദേശി തുണ്ടോളി തുണ്ടോളി പാലിയ്യത്തയ്യില്‍ ഹൗസില്‍ അതുല്യ റോബിന് (24) എന്നിവരെയാണ് പിടികൂടിയത്.
14.950 ഗ്രാം എം.ഡി.എം.എ.യുമായാണ് മുനാഫിസിനെ പിടികൂടുന്നത്. മാവൂര്‍ മൃഗാശുപത്രിക്കുസമീപമുള്ള റോഡില്‍ നിന്ന് മുനാഫിസിനെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരിമാഫിയസംഘത്തിലെ മുഖ്യകണ്ണിയാണ് മുനാഫിസ്. 700 ഗ്രാം എം.ഡി.എം.എ.യുമായി പിടിച്ചതിന് ഇയാള്‍ക്ക് ബെംഗളൂരുവിലും ഹാഷിഷുമായി പിടിയിലായതിന് ദുബായിലും കേസുണ്ട്.
അരയിടത്തുപാലം ഭാഗത്തെ സ്വകാര്യലോഡ്ജില്‍നിന്നാണ് ധനൂപിനെയും അതുല്യയെയും കോഴിക്കോട് 36 ഗ്രാം എം.ഡി.എം.എ.യുമായി പിടികൂടുന്നത്. ബെംഗളൂരുവില്‍നിന്നാണ് ഇവര്‍ എം.ഡി.എം.എ. കൊണ്ടുവന്നത്. മുന്‍പും അതുല്യ കോഴിക്കോട് ഭാഗങ്ങളിലേക്ക് ലഹരിമരുന്ന് സൂചനയില്‍ എത്തിച്ചിട്ടുണ്ടെന്ന സൂചനയിൽ അന്വേഷണം നടത്തി വരികയാണ്.
കഞ്ചാവുമായി പിടിയിലായി രണ്ടുമാസംമുന്പാണ് ധനൂപ് ജയിലില്‍നിന്നിറങ്ങിയത്. നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫും സബ് ഇന്‍സ്പെക്ടര്‍മാരായ എന്‍. ലീല, സാബുനാഥ് എന്നിവരുടെ നേതൃത്വത്തിലുള്ള നടക്കാവ് പോലീസും ചേര്‍ന്നാണ് മൂവരെയും പിടികൂടിയത്.