മികച്ച പ്രകടനത്തിനുള്ള പൊതുമേഖലാ സ്ഥാപനത്തിനുള്ള സംസ്ഥാന പുരസ്കാരം കെ.എസ്.ഐ.ഇ നേടി

08:29 PM Aug 26, 2025 |


തിരുവനന്തപുരം: മികച്ച പ്രകടനത്തിനുള്ള പൊതുമേഖലാ സ്ഥാപനത്തിനായി വ്യവസായ വാണിജ്യ വകുപ്പ് ഏർപ്പെടുത്തിയ പുരസ്ക്കാരം കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എൻറർപ്രൈസസ് ലിമിറ്റഡിന് (കെ.എസ്.ഐ.ഇ) ലഭിച്ചു. 2024-25 കാലയളവിലെ മികച്ച പ്രകടനത്തിനാണ് പുരസ്കാരം ലഭിച്ചത്.

50 കോടിക്കും 100 കോടിക്കും ഇടയിൽ വാർഷിക വരുമാനമുള്ള സ്ഥാപനങ്ങളുടെ വിഭാഗത്തിലാണ് കെ.എസ്.ഐ.ഇ പുരസ്കാരത്തിന് അർഹമായത്. സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങൾ അനുസരിച്ച് ബോർഡ് ഓഫ് പബ്ലിക് സെക്ടർ ട്രാൻസ്ഫോർമേഷൻ (ബി.പി.ടി) ആണ് പൊതുമേഖലായ സ്ഥാപനങ്ങളുടെ പ്രകടനം വിലയിരുത്തിയത്.

2024-25 സാമ്പത്തിക വർഷത്തിൽ കെ.എസ്.ഐ.ഇ എട്ട് കോടി രൂപ ലാഭം നേടി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ വ്യവസായ സാധ്യതകളും തൊഴിലവസരങ്ങളും പ്രയോജനപ്പെടുത്തിയ ഒരേയൊരു പൊതുമേഖലാ സ്ഥാപനവും കെ.എസ്.ഐ.ഇ ആണ്. വിമാന ചരക്കുനീക്കത്തിലും തുറമുഖ ചരക്കുനീക്കത്തിലും 50 വർഷത്തിലേറെ പ്രവർത്തനപരിചയം ഈ സ്ഥാപനത്തിനുണ്ട്. മാറുന്ന കാലത്തിനൊത്ത് പ്രവർത്തന തന്ത്രങ്ങൾ പുനഃക്രമീകരിക്കാനും  വൈവിധ്യവത്കരിക്കാനും കെ.എസ്.ഐ.ഇ  ശ്രമം തുടങ്ങിക്കഴിഞ്ഞു.

ഉത്പാദന- സേവനമേഖലകളെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ കെ.എസ്.ഐ.ഇ ആരംഭിച്ചിട്ടുണ്ടെന്ന് കമ്പനി എം ഡി ഡോ. ബി ശ്രീകുമാർ അറിയിച്ചു.

1973 മുതൽ വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള കമ്പനിയാണിത്. പൊതുമേഖലയിലെ പ്രവർത്തനരഹിതമായ സ്ഥാപനങ്ങളെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. പ്രവർത്തനമാരംഭിച്ച് 20 വർഷത്തിനുള്ളിൽ തന്നെ 1993-ൽ കെ.എസ്.ഐ.ഇ തങ്ങളുടെ ഉപസ്ഥാപനങ്ങളെ സ്വതന്ത്ര സ്ഥാപനങ്ങളാക്കി മാറ്റിയിരുന്നു.

നിലവിൽ കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലെ കാർഗോ പ്രവർത്തനങ്ങൾ, കോഴിക്കോട്ടെ കേരള സോപ്പ്സ്, കളമശ്ശേരിയിലെ കൊച്ചിൻ ഇൻറർനാഷണൽ കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷൻ എന്നിവയാണ് കെ.എസ്.ഐ.ഇയുടെ പ്രധാന പ്രവർത്തന മേഖലകൾ. ഇതിനു പുറമെ തിരുവനന്തപുരം, കോട്ടയം, കൊച്ചി, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലെ ബിസിനസ് സെൻററുകൾ വഴി ഉൽപ്പന്നങ്ങൾ വിപണനം നടത്തുകയും തലസ്ഥാനത്തുള്ള ഇൻഫ്രാസ്ട്രക്ചർ ഡിവിഷൻ പ്രവർത്തിപ്പിക്കുകയും ചെയ്യുന്നുണ്ട്.