ജമാഅത്തെ ഇസ്ലാമിയുമായി സംബന്ധത്തേക്കാള്‍ എന്തുകൊണ്ടും വേളിയാണ് നല്ലതെന്ന് കെടി ജലീല്‍, ചാരിറ്റി മാഫിയ തലവനുവേണ്ടി തന്നെ തോല്‍പ്പിക്കാന്‍ കിണഞ്ഞു ശ്രമിച്ചിട്ടും ഒരു ചുക്കും നടന്നില്ല

11:39 AM Jun 25, 2025 |


കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ് കൂട്ടുകെട്ടിനെ പരിഹസിച്ച് കെടി ജലീല്‍ എംഎല്‍എ. സംബന്ധത്തെക്കാള്‍ എന്തുകൊണ്ടും നല്ലത് വേളിയാണ് നല്ലതെന്ന് പറഞ്ഞ അദ്ദേഹം 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ആര്‍.എസ്.എസും ജമാഅത്ത ഇസ്ലാമിയും ഒരുമിച്ചാണ് ചാരിറ്റി മാഫിയാ തലവന് വേണ്ടി രംഗത്തിറങ്ങിയതെന്നും ഒരു ചുക്കും നടന്നില്ലെന്നും ചൂണ്ടിക്കാട്ടി. 

കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

സംബന്ധത്തെക്കാള്‍ എന്തുകൊണ്ടും നല്ലത് വേളിയാണ്! 

ജമാഅത്തെ ഇസ്ലാമി പഠിച്ച പണി പതിനെട്ടും നോക്കിയതാണ് 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്നെ തോല്‍പ്പിക്കാന്‍. ആര്‍.എസ്.എസും ജമാത്തത്ത ഇസ്ലാമിയും  ഒരുമിച്ചാണ് ചാരിറ്റി മാഫിയാ തലവന് വേണ്ടി രംഗത്തിറങ്ങിയത്. ഒരു ചുക്കും നടന്നില്ല. ഇസ്രായേലിന്റെ പെരുപ്പിച്ച് പറയുന്ന ശക്തി പോലെയാണ് ജമാഅത്തെ ഇസ്ലാമിയുടെ ശക്തി. ഉള്ളിലേക്ക് ചെന്നാല്‍ വെറും പൊള്ളയാണ്. വൈകാതെ യു.ഡി.എഫിനും അത് ബോദ്ധ്യമാകും. 

മുസ്ലിം കുടുംബ ഗ്രൂപ്പുകളില്‍ പോലും ജമാഅത്തെ ഇസ്ലാമിക്കാരും ലീഗിലെ ചില വിവരദോഷികളും കുത്തി നിറക്കുന്ന വര്‍ഗീയ വിഷം സമാനതകള്‍ ഇല്ലാത്തതാണ്. ഇത്രയും വിഷലിപ്തമായ ചിന്ത ജമാഅത്തെ ഇസ്ലാമിയെപ്പോലെ മറ്റൊരു മുസ്ലിം സംഘടനയിലും കാണാനാവില്ല. മീഡിയ വണ്ണിനെയും മാധ്യമത്തെയും കൂടെ നിര്‍ത്താന്‍ വെല്‍ഫെയര്‍ പാര്‍ട്ടിയെ സഖ്യകക്ഷിയാക്കിയാല്‍ സാധിക്കുമെന്നാണ് UDF-ന്റെ വിചാരം. 
പുലി വരാന്‍ 'യാസീന്‍' (ഖുര്‍ആനിലെ ഒരദ്ധ്യായം) ഓതിയ (പാരായണം ചെയ്യുക) 'കുട്ടി', 'ഖത്തം' (ഖുര്‍ആന്‍ മുഴുവന്‍) ഓതിയിട്ടും പുലി പോയില്ലെന്ന ഒരു ചൊല്ലുണ്ട്. UDF-ന്റെ സ്ഥിതിയും ഭിന്നമാവില്ല. Wait and See