+

സ്വരാജിനെ സംഘിയാക്കി ചാപ്പകുത്തി ലീഗ് നേതാവ് ഫാത്തിമ തഹ്ലിയ, സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം, തട്ടമിട്ട ശശികലയെന്ന് ട്രോള്‍

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ സിപിഎം നേതാവ് എം സ്വരാജിനെ അധിക്ഷപിച്ച് യൂത്ത് ലീഗ് വനിതാ നേതാവ് ഫാത്തിമ തഹ്ലിയ.

കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ സിപിഎം നേതാവ് എം സ്വരാജിനെ അധിക്ഷേപിച്ച് യൂത്ത് ലീഗ് വനിതാ നേതാവ് ഫാത്തിമ തഹ്ലിയ. സ്വരാജിനെ സംഘിയാക്കി ചിത്രീകരിച്ച ഫാത്തിമയുടെ ഫേസ്ബുക്ക് പോസ്റ്റിന് സോഷ്യല്‍ മീഡിയയിലെങ്ങും രൂക്ഷ വിമര്‍ശനമാണ്.

സ്വരാജിന്റെ പേരുനോക്കി അദ്ദേഹത്തെ സംഘപരിവാറാക്കിയ ഫാത്തിമയുടെ പോസ്റ്റ് വര്‍ഗീയത നിറഞ്ഞതാണെന്നും ഇതിലൂടെ മുസ്ലീം ലീഗിന്റെ വര്‍ഗീയമുഖമാണ് പുറത്തുവന്നതെന്നും വിമര്‍ശകര്‍ പറയുന്നു.

ലീഗ് നേതാക്കള്‍ പോലും വിമര്‍ശിക്കാന്‍ മടിച്ച ബാബരി മസ്ജിദ് വിധി, ഗാസ വിഷയങ്ങളിലടക്കം ഇരകളോടൊപ്പം ചേര്‍ന്ന് ശക്തമായ നിലപാട് പരസ്യമായി പറഞ്ഞ വ്യക്തിയാണ് സ്വരാജ്. ഒരു തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ സംഘപരിവാര്‍ ആഘോഷിക്കുമ്പോള്‍ അവര്‍ക്കൊപ്പം ചേര്‍ന്നുള്ള ഇത്തരം അധിക്ഷേപങ്ങള്‍ മതേതര കേരളത്തിന് അപമാനമാണെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടി.

ഫാത്തിമയുടെ പരാമര്‍ശം രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചതോടെ, സ്വരാജിനെ അനുകൂലിക്കുന്നവര്‍ ലീഗ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. സ്വരാജിനെ അപമാനിക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ഒരു എക്‌സ് ഉപയോക്താവ് കുറിച്ചു. മറ്റൊരാള്‍, 'തഹ്ലിയയുടെ വാക്കുകള്‍ ലീഗിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു,' എന്നും പോസ്റ്റ് ചെയ്തു.

തട്ടമിട്ട ശശികലയാണ് ഫാത്തിമ തഹ്ലിയയെന്ന് ഒരുവിഭാഗം പരിഹസിച്ചു. ആര്‍എസ്എസ്സും ജമാഅത്തെ ഇസ്ലാമി, എസ് ഡി പി ഐ പോലുള്ള തീവ്ര മുസ്ലിം സംഘടനകളുമെല്ലാം ഒരുപോലെ സ്വരാജിന്റെ തോല്‍വി ആഘോഷമാക്കിയിരുന്നു. ഇതിനെതിരെ സ്വരാജ് പ്രതികരിക്കുകയും ചെയ്തു. വിവാദം കനക്കുന്നതിനിടെ, ഫാത്തിമ തഹ്ലിയയോ ലീഗ് നേതൃത്വമോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

facebook twitter