+

ഡൽഹിയിലെ ചേരിപ്രദേശമായ മദ്രാസി ക്യാമ്പ് പൊളിച്ചുനീക്കുന്നു

അർധസൈനിക വിഭാഗങ്ങളുടെയും ഡൽഹി പൊലീസിന്റെയും കനത്ത സുരക്ഷയിൽ തെക്കുകിഴക്കൻ ഡൽഹിയിലെ ചേരിപ്രദേശമായ മദ്രാസി ക്യാമ്പ് പൊളിച്ചുനീക്കാനാരംഭിച്ചു. 

ന്യൂഡൽഹി: അർധസൈനിക വിഭാഗങ്ങളുടെയും ഡൽഹി പൊലീസിന്റെയും കനത്ത സുരക്ഷയിൽ തെക്കുകിഴക്കൻ ഡൽഹിയിലെ ചേരിപ്രദേശമായ മദ്രാസി ക്യാമ്പ് പൊളിച്ചുനീക്കാനാരംഭിച്ചു. ജങ്പുരയിൽ ബരാപുള്ള മഴവെള്ളച്ചാലിനോട് ചേർന്ന ജനസാന്ദ്രതയേറിയ ചേരിപ്രദേശം ഡൽഹി ഹൈകോടതിയുടെ ഇടപെടലിനെ തുടർന്നാണ് പൊളിച്ചുനീക്കുന്നത്.

നേരത്തെ, ഒഴുക്ക് തടസ്സപ്പെട്ട മഴവെള്ളച്ചാൽ വൃത്തിയാക്കാനായി പ്രദേശം ഒഴിപ്പിക്കാൻ കോടതി നിർദേശിച്ചിരുന്നു. 2024ലെ മൺസൂൺ കാലത്ത് നിസാമുദ്ദീൻ ഈസ്റ്റിലെയും ജങ്പുരയിലെയും ചില ഭാഗങ്ങളിൽ ഉണ്ടായ വെള്ളപ്പൊക്കം ചൂണ്ടിക്കാണിച്ച് സമർപ്പിച്ച ഹരജിയിലായിരുന്നു കോടതി ഇടപെടൽ.

2024 സെപ്റ്റംബർ ഒന്നിനാണ് ചേരി പൊളിച്ചുനീക്കലിന്റെ ആദ്യഘട്ടം ആരംഭിച്ചത്. ചേരിനിവാസികൾക്ക് പ്രധാനമന്ത്രിയുടെ ‘ജഹാൻ ജുഗ്ഗി വഹാ മകാൻ’ പദ്ധതിയിൽ ഫ്ലാറ്റുകൾ വാഗ്ദാനം ചെയ്തായിരുന്നു നടപടി. 370 കുടിലുകളിൽ 215 കുടുംബങ്ങൾ പദ്ധതിയിൽ യോഗ്യരാണെന്ന് കണ്ടെത്തി 50 കിലോമീറ്റർ അകലെയുള്ള നരേലയിൽ ഫ്ലാറ്റുകൾ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, മാസങ്ങൾ പിന്നിട്ടിട്ടും ഭൂരിഭാഗം ആളുകൾക്കും വീട് കിട്ടാത്തതോടെ പ്രതിഷേധം കനക്കുകയായിരുന്നു. പിന്നീട് ഫ്ലാറ്റ് വിതരണം പൂർത്തിയായെങ്കിലും ഗുണനിലവാരമടക്കം വിഷയങ്ങളിൽ പരാതി ബാക്കിയായി.

Trending :
facebook twitter