മലപ്പുറം : നാളെ (വ്യാഴം) നടക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ജില്ലയിൽ സമ്പൂർണ്ണ ഹരിതചട്ടം പാലിച്ച് നടത്തും. പോളിംഗ് ബൂത്തുകളിൽ നിരോധിത വസ്തുക്കൾ പൂർണമായി ഒഴിവാക്കി ഹരിത പ്രോട്ടോക്കോൾ പ്രകാരമാണ് തിരഞ്ഞെടുപ്പ് നടക്കുക. ജില്ലയിലെ ആകെ 27 വിതരണ കേന്ദ്രങ്ങളിലും ഇതിനാവശ്യമായ തയ്യാറെടുപ്പുകൾ നൽകി തിരഞ്ഞെടുപ്പ് സാമഗ്രികൾ വിതരണം ചെയ്തു. തിരഞ്ഞെടുപ്പ് കിറ്റിൽ സമ്പൂർണ്ണ ഹരിത പ്രോട്ടോകോൾ പ്രകാരമുള്ള വസ്തുക്കൾ മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. പോളിങ് ഉദ്യോഗസ്ഥർക്കും മറ്റ് ജീവനക്കാർക്ക് മാസങ്ങൾക്കു മുമ്പ് തന്നെ ഹരിത തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ട്രെയിനിങ്ങുകൾ നൽകിയിരുന്നു. ജില്ലയിലെ 4343 പോളിംഗ് ബൂത്തുകളും സമ്പൂർണ്ണ ഹരിത പ്രോട്ടോകോൾ പ്രകാരമാണ് ഒരുക്കിയിരിക്കുന്നത്.
ജൈവ-അജൈവ മാലിന്യങ്ങൾ വേർതിരിക്കാൻ ബിന്നുകൾ, ഹരിത കർമ്മ സേനാംഗങ്ങളുടെ സേവനം, കുടിവെള്ളം എന്നിവയും ഉറപ്പാക്കിയിട്ടുണ്ട്. പോളിങ് ബൂത്തുകളിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ വോട്ടെടുപ്പിന് ശേഷം സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും വേർതിരിച്ച് ഹരിത കർമസേനക്ക് കൈമാറണം. ഭക്ഷണത്തിനായി ഗ്രീൻ പാക്കിംഗ് ഉപയോഗിക്കണം. വാഴയിലയിലോ പുനരുപയോഗിക്കാവുന്ന പാത്രങ്ങളിലോ മാത്രമേ പോളിംഗ് ഉദ്യോഗസ്ഥർക്കും ഏജന്റുമാർക്കും ഭക്ഷണം നൽകാവൂവെന്നും ജില്ലാ ശുചിത്വമിഷൻ കോ-ഓർഡിനേറ്റർ എ.ആതിര അറിയിച്ചു. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് 9446700800 നമ്പറിൽ അറിയിക്കാം.