+

ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബംഗാളി ഭാഷ സംസാരിക്കുന്നവരെ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ കൂറ്റന്‍ റാലി

അനധികൃത ബംഗ്ലാദേശികള്‍ ഉള്‍പ്പെടുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന പേടിയിലാണ് മമത പ്രതിഷേധ റാലി സംഘടിപ്പിച്ചതെന്നാണ് ബി ജെ പിയുടെ തിരിച്ചടി.

കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കൂറ്റന്‍ റാലി. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബംഗാളി ഭാഷ സംസാരിക്കുന്നവരെ പീഡിപ്പിക്കുന്നുവെന്ന ആരോപണം ഉന്നയിച്ചാണ് മമത റാലി നടത്തിയത്. കനത്ത മഴയിലും മമതക്കൊപ്പം ആയിരങ്ങള്‍ അണിനിരന്നു. അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരുടെ വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന ഭീതിയാണ് മമതയ്‌ക്കെന്ന് ബിജെപി പ്രതികരിച്ചു.

ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബംഗാള്‍ സ്വദേശികളെ പീഡിപ്പിക്കുന്നുവെന്നാരോപിച്ചാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്‍കിയത്. കൊല്‍ക്കത്തയില്‍ നടന്ന പ്രതിഷേധ മാര്‍ച്ചില്‍, അഭിഷേക് ബാനര്‍ജി ഉള്‍പ്പെടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളെല്ലാം പങ്കെടുത്തു. ഒഡീഷയില്‍ ബംഗ്ലാദേശികള്‍ എന്ന് ആരോപിച്ച് ബംഗാള്‍ സ്വദേശികളെ കസ്റ്റഡിയിലെടുത്ത സംഭവവും, ദില്ലിയില്‍ ബംഗാള്‍ സ്വദേശികളുടെ ക്യാമ്പുകളില്‍ കുടിയൊഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങിയതും ചൂണ്ടിക്കാട്ടിയായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധം. 

എന്നാല്‍ അനധികൃത ബംഗ്ലാദേശികള്‍ ഉള്‍പ്പെടുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന പേടിയിലാണ് മമത പ്രതിഷേധ റാലി സംഘടിപ്പിച്ചതെന്നാണ് ബി ജെ പിയുടെ തിരിച്ചടി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ റാലിക്ക് ബദലായി ബി ജെ പി എം എല്‍ എമാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുകയും ചെയ്തു

facebook twitter