ജോലിയില്ലാത്തതിനാല്‍ ജീവനാംശം നല്‍കാന്‍ സാധിക്കില്ലെന്ന യുവാവിന്റെ കള്ളം പൊളിച്ച് ഭാര്യ. ഭര്‍ത്താവിന്റെ യഥാര്‍ത്ഥ വാര്‍ഷിക വരുമാനം 27 ലക്ഷം രൂപയാണെന്ന് വിവരാവകാശം നല്‍കി യുവതി തെളിയിച്ചതോടെയാണ് ഇയാള്‍ കുടുങ്ങിയത്. തുടര്‍ന്ന് ജാര്‍ഖണ്ഡ് ഹൈക്കോടതി പ്രതിമാസം 90,000 രൂപ ജീവനാംശം നല്‍കാന്‍ ഉത്തരവിട്ടു. മുന്‍ ഭാര്യയ്ക്ക് 50,000 രൂപയും ഓട്ടിസം ബാധിച്ച മകന് 40,000 രൂപയും നല്‍കാനാണ് വിധി. റാഞ്ചി കുടുംബ കോടതിയുടെ മുന്‍ വിധിയെ ചോദ്യം ചെയ്താണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.
വിവാഹത്തിന്റെ തുടക്കത്തില്‍ തന്നെ ഗാര്‍ഹിക പീഡനവും സ്ത്രീധന പീഡനവും നേരിടേണ്ടി വന്നതായും 2012 ല്‍ ജനിച്ച മകന് ഓട്ടിസമാണെന്ന് അറിഞ്ഞതോടെ ഭര്‍ത്താവ് ഉപേക്ഷിച്ചതായും യുവതി ആരോപിച്ചു. തുടര്‍ന്ന് ജീവനാംശത്തിനായി കോടതിയെ സമീപിച്ചു. എന്നാല്‍ ഭാര്യക്കും കുഞ്ഞിനും ജീവനാംശം നല്‍കാന്‍ കഴിയില്ലെന്നും തൊഴില്‍ രഹിതനാണെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു. ഇയാളുടെ വാദം കീഴ്‌ക്കോടതി അംഗീകരിച്ചു. തുടര്‍ന്നാണ് ഭാര്യ ഹൈക്കോടതിയെ സമീപിച്ചതും വിവരാവകാശ നിയമപ്രകാരം ആദായ നികുതി വകുപ്പില്‍ അപേക്ഷ നല്‍കിയതും.
ഭര്‍ത്താവ് മുംബൈയിലെ ഒരു ഐടി സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുണ്ടെന്നും കിഴിവുകള്‍ക്ക് ശേഷം പ്രതിമാസം 2.3 ലക്ഷം രൂപ വരുമാനമുണ്ടെന്നും കാണിച്ച് ആദായനികുതി വകുപ്പില്‍ നിന്നുള്ള വിവരാവകാശ മറുപടി യുവതി കോടതിയില്‍ ഹാജരാക്കി. പരിശോധന കൂടാതെ ഭര്‍ത്താവിന്റെ സത്യവാങ്മൂലം സ്വീകരിച്ചതിന് കുടുംബ കോടതിയെ ജാര്‍ഖണ്ഡ് ഹൈക്കോടതി വിമര്‍ശിച്ചു.
75% ബുദ്ധിപരമായ വൈകല്യമുള്ള ഒരു കുട്ടിക്ക് ദീര്‍ഘകാല പ്രത്യേക പരിചരണം ആവശ്യമാണെന്ന് കോടതി ഊന്നിപ്പറഞ്ഞു. ഗസ്റ്റ് അധ്യാപികയും മുഴുവന്‍ സമയ പരിചാരകയും എന്ന നിലയില്‍ അമ്മയുടെ ഇരട്ടി ഭാരം ബെഞ്ച് അംഗീകരിച്ചു. തെറാപ്പി, പ്രത്യേക വിദ്യാഭ്യാസം, ഘടനാപരമായ ആരോഗ്യ സംരക്ഷണം എന്നിവയ്ക്കായി പ്രതിമാസം 53,000 രൂപ എന്ന സമര്‍പ്പിച്ച എസ്റ്റിമേറ്റ് അംഗീകരിച്ചു.