ഹരിയാനയിലെ ഫരീദാബാദില്‍ ലൈബ്രറിയില്‍നിന്ന് മടങ്ങുകയായിരുന്ന പ്ലസ് ടു വിദ്യാർഥിനിക്ക് നേരെ യുവാവ് വെടിയുതിർത്തു.തിങ്കളാഴ്ച വൈകുന്നേരം പെണ്‍കുട്ടിയുടെ വീടിനടുത്ത് വെച്ചാണ് സംഭവം. വെടിയേറ്റ പെണ്‍കുട്ടിയെ ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിലവില്‍ പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു. പെണ്‍കുട്ടിക്ക് പരിചയമുള്ള ആളാണ് ഒളിവില്‍ പോയ പ്രതിയെന്നും പോലീസ് കൂട്ടിച്ചേർത്തു. തിങ്കളാഴ്ച വൈകുന്നേരം 5:30-ഓടെയാണ് സംഭവത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്.
സി.സി.ടി.വി. ദൃശ്യങ്ങളില്‍ കാണുന്നത്, പെണ്‍കുട്ടി ഫോണില്‍ സംസാരിച്ച് നടന്നുപോകുമ്ബോള്‍ ബൈക്കിനടുത്ത് കാത്തുനിന്ന യുവാവ് പെട്ടെന്ന് അവളുടെ അടുത്തേക്ക് ചെല്ലുകയും വെടിയുതിർക്കുകയും ചെയ്യുന്നതാണ്. വെടിയേറ്റ പെണ്‍കുട്ടി വേദനയോടെ നില്‍ക്കുന്നത് കണ്ട വഴിപോക്കർ പരിഭ്രാന്തരായി ഓടിപ്പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.