പൊള്ളാച്ചി: പൊള്ളാച്ചി വടുകപാളയത്ത് വിവാഹത്തിന് വിസമ്മതിച്ച മലയാളി യുവതിയെ യുവാവ് കുത്തിക്കൊന്നു. പൊൻമുത്തു നഗറിൽ താമസിക്കുന്ന കണ്ണന്റെ മകൾ അശ്വിത(19)യാണ് കൊല്ലപ്പെട്ടത്.ഇവർ അടുപ്പത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാൻ താത്പര്യം അറിയിച്ചപ്പോൾ അശ്വിത ഒഴിഞ്ഞുമാറുകയായിരുന്നെന്നും പറയുന്നു.ഫോണിൽ വിളിച്ചിട്ടും പ്രതികരിക്കാതായതിനെത്തുടർന്ന് പ്രകോപിതനായ പ്രവീൺകുമാർ തിങ്കളാഴ്ച രാവിലെ അശ്വിതയുടെ വീട്ടിലെത്തി. ഈ സമയം വേറെ ആരും വീട്ടിൽ ഉണ്ടായിരുന്നില്ല. തുടർന്ന്, ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും ഇതിനിടെ പ്രവീൺകുമാർ കത്തികൊണ്ട് കുത്തുകയുമായിരുന്നു.
സംഭവത്തിൽ ഉദുമൽപേട്ട റോഡ് അണ്ണാമലയാർ നഗറിൽ താമസിക്കുന്ന പ്രവീൺകുമാർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.തൃശൂർ സ്വദേശിയായ കണ്ണനും കുടുംബവും വർഷങ്ങളായി പൊള്ളാച്ചിയിലാണ് താമസം. കോയമ്പത്തൂരിലെ സ്വകാര്യ കോളേജിലെ വിദ്യാർഥിയാണ് അശ്വിത. സ്വകാര്യ കമ്പനി ജീവനക്കാരനാണ് പ്രവീൺകുമാർ.
സംഭവശേഷം പ്രതി രക്ഷപ്പെട്ടു. പെൺകുട്ടിയുടെ നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തിയപ്പോൾ അശ്വിത ചോരയിൽകുളിച്ചു കിടക്കുകയായിരുന്നു. ഉടൻതന്നെ രക്ഷിതാക്കളെ അറിയിച്ചു. അച്ഛൻ കണ്ണൻ വീട്ടിലെത്തി മകളെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പൊള്ളാച്ചി എഎസ്പി സൃഷ്ടിസിങ് സ്ഥലത്തെത്തി അന്വേഷണം നടത്തുന്നതിനിടെയാണ് പ്രവീൺ നേരിട്ട് പൊള്ളാച്ചി താലൂക്ക് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.