ഉത്തർപ്രദേശ്: വിവാഹിതയായ യുവതിയും 19 വയസ്സുള്ള കാമുകനും വിഷം കഴിച്ച് മരിച്ചു.ഉത്തർപ്രദേശിലെ ബിജ്നോർ ജില്ലയിലാണ് സംഭവം.ഹുസൈൻപുർ സ്വദേശിനിയായ ആരതിയും ഇവരുടെ കാമുകൻ ലളിതുമാണ് മരണപ്പെട്ടത്. പ്രാഥമിക നിഗമനങ്ങള്‍ പ്രകാരം ഇത് ആത്മഹത്യയാണെന്ന് കരുതപ്പെടുന്നു.
രണ്ട് കുട്ടികളുടെ അമ്മയായ ആരതി, ഭർത്താവ് ജഗ്‌മോഹനൊപ്പം ഹുസൈൻപുർ ഗ്രാമത്തില്‍ താമസിച്ചുവരികയായിരുന്നു. അയല്‍വാസിയായ ലളിതുമായി ആരതിക്കുണ്ടായിരുന്ന സൗഹൃദം പിന്നീട് പ്രണയമായി വളർന്നു. ഇരുവരും ഈ ബന്ധം രഹസ്യമായി സൂക്ഷിക്കാൻ ശ്രമിച്ചെങ്കിലും, ഇത് നാട്ടില്‍ പരസ്യമായതോടെ പ്രശ്നങ്ങള്‍ ഉടലെടുക്കുകയായിരുന്നു.
വിവാഹബന്ധത്തില്‍ നിലനില്‍ക്കെ ലളിതുമായുള്ള അടുപ്പം ആരതിയുടെ കുടുംബജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിച്ചു. തുടർന്ന്, ഒക്ടോബർ 10-ന് ഇരുവരും വീടും നാടും വിട്ട് ഒളിച്ചോടി.
ഈ സംഭവത്തെ തുടർന്ന്, ആരതിയുടെ ഭർത്താവ് ജഗമോഹൻ, ഭാര്യയെ ലളിത് തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും കണ്ടെത്തി കോടതിയില്‍ ഹാജരാക്കി.
കോടതിയില്‍ വെച്ച്, തനിക്ക് ഭർത്താവിനൊപ്പം പോകാനാണ് ഇഷ്ടമെന്ന് ആരതി അറിയിക്കുകയും തുടർന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. എന്നാല്‍, ലളിതുമായുള്ള ബന്ധം ആരതി പൂർണ്ണമായി ഉപേക്ഷിച്ചില്ലെന്ന് സൂചനകളുണ്ട്.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇരുവരും വീണ്ടും വീടുവിട്ടത്. ഗ്രാമത്തിന് സമീപമുള്ള വനത്തിലേക്ക് ഇവർ പോയതായും അവിടെ വെച്ച് വിഷം കഴിച്ചതായും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. പിന്നീട്, നാട്ടുകാരും വീട്ടുകാരും നടത്തിയ തിരച്ചിലിലാണ് ഇരുവരെയും ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്.
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും, നില അതീവ ഗുരുതരമായതിനാല്‍ ബിജ്നോർ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് ഇരുവരും മരണപ്പെട്ടത്