തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ ഈ വർഷം എം.ബി.ബി.എസ് പ്രവേശനത്തിന് മൊത്തം 4605 സീറ്റുകൾ. ഇതിൽ 12 സർക്കാർ മെഡിക്കൽ കോളജുകളിലായി 1755 സീറ്റുകളും 20 സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ 2850 സീറ്റുമാണുള്ളത്. സർക്കാർ മെഡിക്കൽ കോളജുകളിലെ 15 ശതമാനം സീറ്റായ 261 സീറ്റുകൾ അഖിലേന്ത്യ ക്വോട്ടയിലാണ് നികത്തുക. അവശേഷിക്കുന 1494 സീറ്റുകളാണ് സംസ്ഥാന ക്വോട്ടയിൽ പ്രവേശന പരീക്ഷ കമീഷണർ അലോട്ട്മെന്റിലൂടെ നികത്തുക. സ്വാശ്രയ മെഡിക്കൽ കോളജുകളിലെ മുഴുവൻ സീറ്റും പ്രവേശന പരീക്ഷ കമീഷണറുടെ അലോട്ട്മെന്റിലൂടെയാണ് നികത്തുന്നത്. സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 85 ശതമാനം സീറ്റുകൾ ഏകീകൃത ഫീസ് ഘടനയിലുള്ള മെറിറ്റ് സീറ്റും 15 ശതമാനം സീറ്റുകൾ എൻ.ആർ.ഐ ക്വോട്ടയിലുമാണ്.
ആറ് സർക്കാർ ഡെന്റൽ കോളജുകളിലായി 300 ബി.ഡി.എസ് സീറ്റാണുള്ളത്. ഇതിൽ 45 സീറ്റുകൾ അഖിലേന്ത്യ ക്വോട്ടയിലും അവശേഷിക്കുന്നവ സംസ്ഥാന ക്വോട്ടയിലുമാണ് പ്രവേശനം. 20 സ്വാശ്രയ ഡെന്റൽ കോളജുകളിലായി 1670 സീറ്റുകളുമുണ്ട്. ഇവയിലേക്കുള്ള അലോട്ട്മെന്റ് പൂർണമായും പ്രവേശന പരീക്ഷ കമീഷണറാണ് നടത്തുക.
രണ്ട് സർക്കാർ, മൂന്ന് എയ്ഡഡ് ഉൾപ്പെടെ അഞ്ച് ഹോമിയോ മെഡിക്കൽ കോളജുകളിലായി 315 ബി.എച്ച്.എം.എസ് സീറ്റുകളുമുണ്ട്. ഇതിൽ 53 സീറ്റുകൾ അഖിലേന്ത്യ ക്വോട്ടയിലാണ് പ്രവേശനം. മൂന്ന് സർക്കാർ, രണ്ട് എയ്ഡഡ് ഉൾപ്പെടെ അഞ്ച് ആയുർവേദ മെഡിക്കൽ കോളജുകളിലായി 364 ബി.എ.എം.എസ് സീറ്റുകളുണ്ട്. ഇതിന് 12 സ്വാശ്രയ ആയുർവേദ കോളജിലായി 700 ബി.എ.എം.എസ് സീറ്റുകളുമുണ്ട്. നീറ്റ് പരീക്ഷ ഫലം പുറത്തുവന്നെങ്കിലും കേരളത്തിലെ കോളജുകളിലെ പ്രവേശന സാധ്യത വ്യക്തമാകാൻ നീറ്റ് ഫലം അടിസ്ഥാനപ്പെടുത്തി പ്രവേശന പരീക്ഷ കമീഷണറേറ്റ് തയാറാക്കുന്ന കേരള റാങ്ക് പട്ടിക പുറത്തുവരണം. ഈ വർഷം നീറ്റ് പരീക്ഷ കടുപ്പമേറിയതിനാൽ സർക്കാർ മെഡിക്കൽ കോളജുകളിൽ പ്രവേശനത്തിന് വേണ്ടിവരുന്ന നീറ്റ് സ്കോർ താഴോട്ട് വരും. കഴിഞ്ഞ വർഷം സർക്കാർ മെഡിക്കൽ കോളജിൽ സ്റ്റേറ്റ് മെറിറ്റിൽ അവസാനം അലോട്ട്മെന്റ് ലഭിച്ചയാൾക്ക് 675 മാർക്കാണുണ്ടായിരുന്നത്.
എന്നാൽ, ഇത്തവണ മാർക്കിന്റെ തോതിൽ വൻ കുറവ് വന്നതിനാൽ 550ന് താഴെ മാർക്കുള്ളവർക്ക് വരെ സർക്കാർ മെഡിക്കൽ കോളജുകളിൽ വിവിധ സംവരണ ക്വോട്ടയിൽ ഉൾപ്പെടെ പ്രവേശനം ലഭിച്ചേക്കും. അഖിലേന്ത്യ ക്വോട്ടയിൽ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണത്തെ കൂടി ആശ്രയിച്ചായിരിക്കും സംസ്ഥാന ക്വോട്ടയിലെ പ്രവേശന സാധ്യത തെളിയുക. ഒരുമാസത്തിനകം നീറ്റ് സ്കോർ അടിസ്ഥാനപ്പെടുത്തിയുള്ള കേരള റാങ്ക് പട്ടിക തയാറാകും. കേന്ദ്രസർക്കാറിന് കീഴിലുള്ള മെഡിക്കൽ കൗൺസലിങ് കമ്മിറ്റി വഴിയാണ് അഖിലേന്ത്യ ക്വോട്ട സീറ്റുകളിലേക്കുള്ള പ്രവേശനം. സംസ്ഥാന, അഖിലേന്ത്യ ക്വോട്ടകളിൽ പ്രവേശനത്തിനായുള്ള രണ്ട് കൗൺസലിങ്ങുകളിലും ഒരേസമയം വിദ്യാർഥികൾക്ക് പങ്കെടുക്കാം. അഖിലേന്ത്യ ക്വോട്ട കൗൺസലിങ് നടപടികൾ https://mcc.nic.in/ വഴിയാണ് നടത്തുക.