കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്ന് വീണ് സത്രീ മരിച്ച സംഭവത്തിൽ പ്രതികരിച്ച് ആശുപത്രി സൂപ്രണ്ട് ഡോ. ജയകുമാർ. കെട്ടിടത്തിനടിയിൽ ആരും കുടുങ്ങിയിട്ടില്ലെന്ന് മന്ത്രിയോട് പറഞ്ഞത് താനാണെന്നും അതിന്റെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുകയാണെന്നും ജയകുമാർ പറഞ്ഞു. കെട്ടിടത്തിന് കാലപ്പഴക്കം ഉണ്ടായിരുന്നുവെന്നും നടന്നത് ദുരന്തമാണെന്നും സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു.
രക്ഷാപ്രവർത്തനത്തിന്റെ പൂർണ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുകയാണെന്നും സൂപ്രണ്ട് പറഞ്ഞു. അകത്ത് ആരുമില്ലെന്ന് അവിടെ ഉണ്ടായിരുന്നവരാണ് തന്നോട് പറഞ്ഞത്. അടിയിൽ ആളുകൾ ഉണ്ടാവാൻ സാധ്യത ഇല്ലെന്ന് കരുതി. ഇതിന്റെ അടിസ്ഥാനത്തിലുള്ള വിവരമാണ് മന്ത്രിക്ക് കൈമാറിയത്. സംഭവത്തിന് പിന്നാലെ മൂന്ന് വാർഡുകളിലെ ആളുകളെ പതിനഞ്ച് മിനിറ്റുകൾകൊണ്ട് മാറ്റി. ആരെയും നിർബന്ധിച്ചു ഡിസ്ചാർജ് ചെയ്തില്ല. മുൻ നിശ്ചയപ്രകാരമാണ് ഡിസ്ചാർജുകൾ നൽകിയത്. സംഭവത്തിന് ശേഷം മെഡിക്കൽ കോളേജ് പ്രവർത്തനം പ്രശ്‌നങ്ങളില്ലാതെ പോകുന്നു. ചികിത്സയെ ബാധിച്ചിട്ടില്ലെന്നും സൂപ്രണ്ട് പറഞ്ഞു.
കെട്ടിടത്തിന് പൂർണമായും പ്രശ്നങ്ങളുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു. പ്രവർത്തനം പൂർണമായി നിർത്തിയ ശേഷം ആളുകളെ മാറ്റുക സാധ്യമല്ലായിരുന്നു. പകരം സംവിധാനം ഇല്ലാതെ കെട്ടിടം അടച്ചിടാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. കെട്ടിടത്തിൽ ശാസ്ത്രീയ പഠനം അനിവാര്യമായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് രണ്ട് ഏജൻസികൾ പഠനം നടത്തിയെന്നും സൂപ്രണ്ട് പറഞ്ഞു. ഇടിച്ചു കളയുകയോ ബലപ്പെടുത്തുകയോ ചെയ്യാനാണ് രണ്ട് ഏജൻസികളും പറഞ്ഞത്. അതിൽ ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഇതോടെ മൂന്നാം ഏജൻസിയെ പഠനം നടത്താൻ നിയോഗിച്ചു. ഇതോടെയാണ് കെട്ടിടം പൂർണമായും പൊളിച്ചു മാറ്റാൻ തീരുമാനമായതെന്നും സൂപ്രണ്ട് പറഞ്ഞു.