തിരുവനന്തപുരം: നീണ്ട ഇടവേളക്കുശേഷം വൻ റിക്രൂട്ട്മെൻറിനൊരുങ്ങി മിൽമ. ദക്ഷിണ മേഖല യൂനിയനായ തിരുവനന്തപുരം മിൽമയിൽ 198ഉം ഉത്തര മേഖല യൂനിയനായ മലബാർ മിൽമയിൽ 47ഉം ഉൾപ്പെടെ 245 പേരെയാണ് ഉടൻ നിയമിക്കുന്നതെന്ന് ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി വാർത്തസമ്മേളത്തിൽ അറിയിച്ചു.
എട്ടംഗ റിക്രൂട്ട്മെൻറ് കമ്മിറ്റിയാണ് നിയമന നടപടികൾ സ്വീകരിക്കുക. തിരുവനന്തപുരം മിൽമയിൽ 12 വർഷത്തെ ഇടവേളക്കുശേഷമാണ് നിയമന പ്രക്രിയ.
ക്ഷീരകർഷകരുടെ സ്ഥാപനം എന്ന നിലയിൽ ക്ഷീരകർഷകർക്കും അവരുടെ ആശ്രിതർക്കും മുൻഗണന നൽകി പട്ടികജാതി, പട്ടിക വർഗം, ഭിന്നശേഷി എന്നിവർക്ക് ചട്ടപ്രകാരമുള്ള സംവരണം ഉറപ്പാക്കിയാണ് വിജ്ഞാപനം തയാറാക്കിയതത്. ക്ഷീരകർഷകർക്കും അവരുടെ ആശ്രിതർക്കും നിയമന സംവരണത്തിന് സർക്കാർ തത്വത്തിൽ അനുമതി നൽകുകയായിരുന്നു.
മാനവവിഭവശേഷി ശക്തിപ്പെടുത്തി ഉൽപാദനക്ഷമത വർധിപ്പിച്ച് മിൽമയെ ഉയർച്ചയിലേക്ക് നയിക്കുക ലക്ഷ്യമിട്ടാണ് ഒഴിവുള്ള സ്ഥിരം തസ്തികകളിലെ നിയമനങ്ങളെന്നും മന്ത്രി പറഞ്ഞു.