
ആശ്വാസകിരണം പദ്ധതിയിൽ 2025 ആഗസ്റ്റ് വരേയ്ക്കുള്ള മുഴുവൻ ധനസഹായവും അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. അർഹരായ ഗുണഭോക്താക്കൾക്കായി 8,75,76,600 (എട്ടു കോടി എഴുപത്തിയഞ്ച് ലക്ഷത്തി എഴുപത്തിയാറായിരത്തി അറുനൂറ്) രൂപയാണ് ഓണത്തോടനുബന്ധിച്ച് അനുവദിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ഗുണഭോക്താക്കൾക്ക് 2025 ഓഗസ്റ്റ് 15 വരെ സമയം അനുവദിച്ചിരുന്നു. ഇതോടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസറഗോഡ് ജില്ലകളിലെ അർഹരായ ഗുണഭോക്താക്കൾക്ക് പത്തു മാസത്തെ ധനസഹായവും (2024 നവംബർ മുതൽ 2025 ആഗസ്റ്റ് വരെ), മറ്റു ജില്ലകളിലെ ഗുണഭോക്താക്കൾക്ക് പതിനൊന്നു മാസത്തെ ധനസഹായവും (2024 ഒക്ടോബർ മുതൽ 2025 ആഗസ്റ്റ് വരെ) ഒരുമിച്ച് ലഭിക്കും.
ഇതുവരേയ്ക്കുള്ള ധനസഹായം കുടിശ്ശികയില്ലാതെ ഇതോടെ ലഭ്യമാക്കിയിരിക്കുകയാണെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. തുക അർഹരായ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ എത്തിക്കാൻ അടിയന്തിര നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
മുഴുവൻ സമയ പരിചാരകന്റെ സേവനം ആവശ്യമായ വിധം കിടപ്പിലായ രോഗികളെയും മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്നവരെയും ഗുരുതര രോഗമുള്ളവരെയും പരിചരിക്കുന്നവർക്ക് സർക്കാർ നൽകുന്ന പ്രതിമാസ ധനസഹായ പദ്ധതിയാണ് ആശ്വാസകിരണം.