
സംസ്ഥാനത്തെ നൂതന വിജ്ഞാന സമ്പദ്ഘടനയായി ഉയർത്തുന്നതിന് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാറ്റങ്ങളുടെയും മുന്നേറ്റങ്ങളുടെയും വാഹകരാകണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. സംസ്ഥാനത്തിന്റെ സമ്പദ്ഘടന കെട്ടിപ്പടുക്കുന്നതിനും സാമ്പത്തിക അടിത്തറ വിപുലീകരിക്കുന്നതിനും സർക്കാർ അനവധി പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നുണ്ട്. അതിൽ സാങ്കേതിക വിദ്യാഭ്യാസ മേഖലയ്ക്ക് സുപ്രധാന പങ്ക് വഹിക്കാനുണ്ട്. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കേരള ടെക്‌നിക്കൽ എജുക്കേഷൻ എൻഹാൻസ്‌മെന്റ് സമ്മിറ്റ് (KTEES 2025) ടാഗോർ തിയേറ്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സാങ്കേതിക വിദ്യയാൽ നയിക്കപ്പെടുന്നതാണ് ഇന്നത്തെ ലോകം. നാലാം വ്യാവസായിക വിപ്ലവത്തിന്റെ ഈ കാലത്ത് ഡിജിറ്റൽ വിപ്ലവം കൂടുതൽ ഗതിവേഗം ആർജ്ജിക്കുകയും, മനുഷ്യജീവിതത്തിന്റെ സുപ്രധാന മേഖലകളിലെല്ലാം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സർവ്വാധിപത്യം നിഴലിക്കുകയും ചെയ്യുന്ന സാഹചര്യമാണിത്. ഇത്തരം വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ അഭിസംബോധന ചെയ്യാൻ കഴിയുന്ന ഒരു ജനതയെ രൂപപ്പെടുത്തിയെടുക്കാൻ സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് സവിശേഷ ശ്രദ്ധ നൽകണം. കേരളത്തിന്റെ സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള ആലോചനകൾക്കായി വിവിധ കോൺക്ലേവുകളും സെമിനാറുകളും സംഘടിപ്പിക്കുകയും വിഷൻ ഡോക്യുമെന്റുകൾ തയാറാക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം നടത്തിയ 'ഉദ്യമ' കോൺക്ലേവിന്റെ ഭാഗമായി അക്കാദമിയ-ഇൻഡസ്ട്രി-ഗവൺമെന്റ് ഇന്റർഫേസ് സംബന്ധിച്ച വിശദമായ ആലോചനകൾ നടക്കുകയും, ഇതിന്റെ ഫലമായി ദീർഘകാല പരിപ്രേക്ഷത്തോടെയുള്ള ഒരു ഡോക്യുമെന്റ് തയ്യാറാക്കുകയും ചെയ്തു.
സൈദ്ധാന്തികമായ അറിവന്വേഷണങ്ങളെ പ്രയോഗത്തിന്റെ രൂപത്തിലേക്ക് മാറ്റി സമൂഹത്തിന് ഉപകാരപ്രദമായ ഉൽപ്പന്നങ്ങളും പ്രക്രിയകളും സേവനങ്ങളും നൽകാൻ പ്രതിജ്ഞാബദ്ധരായ സാങ്കേതിക വിദ്യാലയങ്ങളാണ് വേണ്ടത്. അതിനാൽ, ട്രാൻസ്ലേഷണൽ റിസർച്ചിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള സമീപനമാണ് കേരളം മുന്നോട്ട് കൊണ്ടുപോകുന്നത്. ചരിത്രത്തിലാദ്യമായി ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് സമഗ്രവും എല്ലാ ഫലങ്ങളെയും സ്പർശിക്കുന്നതുമായിട്ടുള്ള കാലാനുസൃതമായ കരിക്കുലം തയ്യാറാക്കാൻ സാധിച്ചിട്ടുണ്ട്. ഒരു ഭാഗത്ത് വിജ്ഞാനാധിഷ്ഠിത തൊഴിലവസരങ്ങൾ മനസ്സിലാക്കിയുള്ള തൊഴിൽ ആഭിമുഖ്യവും തൊഴിൽ ക്ഷമതയും വർദ്ധിപ്പിക്കുക, സംരംഭകത്വ താല്പര്യങ്ങൾ വർദ്ധിപ്പിച്ച് വരുമാനദായകമായ സംരംഭങ്ങൾ തുടങ്ങാൻ പ്രോത്സാഹനം നൽകുക. മറുവശത്ത്, നാടിന് വേണ്ടുന്ന പുതിയ അറിവുകൾ സൃഷ്ടിച്ചു നൽകുന്ന ഗവേഷണോന്മുഖ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് കരിക്കുലം പരിഷ്‌കരണത്തിൽ നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോടും അനുബന്ധമായി ഇന്നവേഷൻ, ഇൻക്യുബേഷൻ, സ്റ്റാർട്ടപ്പ് അന്തരീക്ഷം ഉയർത്തിക്കൊണ്ടു വരേണ്ടതുണ്ട്. ക്യാമ്പസിലിരിക്കുമ്പോൾ തന്നെ വിദ്യാർത്ഥിക്ക് തൊഴിലിലേക്ക് പോകാൻ കഴിയുന്ന പ്രവർത്തിപരിചയം ഉൾപ്പെടെ നൽകണം. ചെയ്തു പഠിക്കാനുള്ള അവസരം നൽകുന്ന എക്‌സ്പീരിയൻഷ്യൽ ലേണിങ് സമീപനങ്ങൾ ശക്തിപ്പെടുത്തണം. വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ ഏറ്റെടുക്കുകയും പേറ്റന്റ് ഉൾപ്പെടെ നേടി വിപണിയുമായി ബന്ധപ്പെടുത്തുകയും ചെയ്യുന്ന കാര്യങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നൽകാൻ കേരള നോളജ് ഇക്കോണമി മിഷൻ (KKEM), കെ-ഡിസ്‌ക്, കേരള സ്റ്റാർട്ടപ്പ് മിഷൻ തുടങ്ങിയ നിരവധി സർക്കാർ ഏജൻസികൾ ഇന്ന് സജ്ജമാണ്.
പോളിടെക്‌നിക്കുകളോട് ചേർന്ന് ഈ സർക്കാർ ആരംഭിച്ച 'ഇൻഡസ്ട്രി ഓൺ ക്യാമ്പസ്' വളരെ മനോഹരമായ ഒരു ആശയമാണ്. ഇത് എല്ലാ സ്ഥാപനങ്ങളും ഏറ്റെടുത്താൽ നല്ലൊരു മാതൃകയായിരിക്കും. 'കണക്ട് കരിയർ ടു ക്യാമ്പസ്' പദ്ധതിയുടെ ഭാഗമായി കേരള സ്റ്റാർട്ടപ്പ് മിഷൻ 500-ൽ പരം ടെക്‌നോ ബിസിനസ് ഇൻക്യുബേറ്റേഴ്‌സ് വിവിധ കലാലയങ്ങളിൽ ആരംഭിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ ഒരു സ്റ്റാർട്ടപ്പ് സംരംഭം തുടങ്ങാൻ തയ്യാറാകുമ്പോൾ അവർക്ക് തൊഴിൽ ദായകരായും തൊഴിൽ സൃഷ്ടാക്കളായും മാറാൻ സാധിക്കുന്നു. സ്‌കിൽ ഗ്യാപ്പ് നികത്തി കാര്യപ്രാപ്തിയുള്ള തൊഴിലന്വേഷകരാക്കാൻ വിവിധ പ്ലാറ്റ്ഫോമുകൾ സജീവമായി നൽകുന്നുണ്ട്. ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ പോലും സ്‌കിൽ കോഴ്‌സുകൾക്ക് ക്രെഡിറ്റ് കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്.
എൻജിനീയറിങ് മേഖലയിൽ റിസർച്ചിന് വലിയ പ്രാധാന്യമുള്ള ഈ ഘട്ടത്തിൽ, ബി.ടെക് പഠനം കഴിഞ്ഞാൽ തൊഴിൽ എന്നതിലുപരിയായി ഗവേഷണ താല്പര്യമുള്ള വിദ്യാർത്ഥികളെ ഗവേഷണ പ്രവർത്തനങ്ങളിലേക്ക് നയിക്കണം. ഐഐടിക്ക് സമാനമായ രീതിയിൽ പ്രധാനപ്പെട്ട എൻജിനീയറിങ് കോളേജുകളിൽ റിസർച്ച് പാർക്കുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതി പരിഗണനയിലാണ്. നിലവിൽ കെടിയു നിർദ്ദിഷ്ട ക്യാമ്പസിനോട് ചേർന്ന് 50 ഏക്കർ സ്ഥലത്ത് 'ട്രസ്റ്റ് പാർക്ക്' പ്രവർത്തിക്കുന്നുണ്ട്. സമാന മാതൃകയിൽ മറ്റ് കോളേജുകളിലും റിസർച്ച് പാർക്കുകൾ തുടങ്ങാനാകണം. കൂടാതെ, ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ പഠനം പൂർത്തിയാക്കുന്ന കുട്ടികൾക്ക് ടെക്‌നിക്കൽ ഹയർ സെക്കൻഡറികൾ ഉണ്ടാകണം എന്നുള്ള ജനകീയ ആവശ്യം ടെക്‌നിക്കൽ എജുക്കേഷൻ ഡയറക്ടറേറ്റ് ഗൗരവപൂർണ്ണമായി പരിഗണിക്കുകയാണെന്നും മന്ത്രി പറഞ്ഞു. വിദ്യാർത്ഥികൾക്ക് പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കിക്കൊടുത്ത്, അവരുടെ ജിജ്ഞാസയെ പ്രോത്സാഹിപ്പിച്ച്, അവരെ ജ്ഞാനോൽപാദകരാക്കി മാറ്റാനുള്ള ഫെസിലിറ്റേറ്റർമാരായി കൂടെ നിൽക്കാനുള്ള ചുമതല സ്ഥാപന മേധാവികൾക്കും അധ്യാപകർക്കുമുണ്ട്. ഇക്കാര്യങ്ങൾ നല്ല നിലയിൽ ഏറ്റെടുത്താൽ മാത്രമേ ഭാവി ഉയർത്തുന്ന വെല്ലുവിളികൾ ഏറ്റെടുക്കാൻ സാധിക്കുകയുള്ളൂ എന്നും മന്ത്രി കൂട്ടിച്ചേർത്തു.
ദേശീയതലത്തിൽ മികച്ച നേട്ടം കൈവരിച്ച സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ എൻജിനീയറിങ് - പോളിടെക്‌നിക്ക് കോളേജുകളെ ചടങ്ങിൽ ആദരിച്ചു. എൻ ബി എ അംഗീകാരം നേടിയ 60 എൻജിനീയറിങ് കോളേജുകൾക്കും 12 പോളിടെക്‌നിക് കോളേജുകൾക്കുമുള്ള മിനിസ്റ്റേഴ്‌സ് എക്‌സലൻസ് അവാർഡ്, എൻ എസ് എസ് ടെക്‌നിക്കൽ സെൽ സ്റ്റേറ്റ് അവാർഡ്, നാറ്റ്പാക് റോഡ് സേഫ്റ്റി അവാർഡ്, കേരള ടെക്‌നിക്കിൽ എഡ്യൂക്കേഷൻ അവാർഡ് എന്നിവ മന്ത്രി വിതരണം ചെയ്തു. നവംബറിൽ സംഘടിപ്പിക്കുന്ന ഇ-വേസ്റ്റ് നിർമ്മാർജ്ജന ക്യാമ്പയിനിന്റെ പോസ്റ്റർ പ്രകാശനവും മന്ത്രി നിർവ്വഹിച്ചു.
ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് അധ്യക്ഷത വഹിച്ചു. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. പി ജയപ്രകാശ്, സംസ്ഥാന തല ക്വാളിറ്റി അഷ്വറൻസ് സെൽ ഡയറക്ടർ ഡോ. എം എ ലാൽ, കേപ്പ് ഡയറക്ടർ ഡോ താജുദീൻ അഹമ്മദ്, കെ ടി യു ഡീൻ ഡോക്ടർ വിനു തോമസ്, എൽ ബി എസ് ഡയറക്ടർ ഡോ. അബ്ദുൾ റഹ്‌മാൻ, ഇന്‌സ്ടിട്യൂഷൻ ഓഫ് എൻജിനീയേഴ്‌സ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയേഴ്‌സ് ചെയർമാൻ ഡോ. മനോജ് ബി എസ്, സംസ്ഥാന എൻ എസ് എസ് ഓഫീസർ ഡി ദേവിപ്രിയ, ഐ ഐ ഐ സി ജോയിന്റ് ഡയറക്ടർ ഡോ. ആർ ആശാലത, തുടങ്ങിയവർ സന്നിഹിതരായി.