
പത്തനംതിട്ട : ക്ഷീരകര്‍ഷകരെ അനുഭാവപൂര്‍വം പരിഗണിച്ച സര്‍ക്കാരാണ് ഭരിക്കുന്നതെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. മെഴുവേലി ഗ്രാമപഞ്ചായത്തില്‍ നിര്‍മിച്ച മൃഗാശുപത്രി ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.ക്ഷീരമേഖലയില്‍ നിരവധി ക്ഷേമപദ്ധതി നടപ്പാക്കി. നിരവധി പ്രതിസന്ധി അതിജീവിച്ച് പാലുല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തതയില്‍ എത്താനുള്ള ശ്രമത്തിലാണ്. ക്ഷീരകര്‍ഷകര്‍ക്ക് പാലിന് ഏറ്റവും കൂടുതല്‍ വില നല്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. രാജ്യത്ത് പാല് ഉല്‍പ്പാദനത്തില്‍ രണ്ടാം സ്ഥാനത്താണ്. വളര്‍ത്തുന്ന 95 ശതമാനം പശുക്കളും സങ്കര ഇനങ്ങളാണ്. ക്ഷീരക്ഷേമ നിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം പ്രശംസനീയം.
ക്ഷീരകര്‍ഷകരുടെ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പടക്കം നല്കുന്നു. ചികത്സാ ചെലവിന് രണ്ടു ലക്ഷം രൂപ വരെയുള്ള ഇന്‍ഷുറന്‍സ് പദ്ധതിയുണ്ട്. പഞ്ചായത്ത് കേന്ദ്രീകരിച്ച് 'ക്ഷീരഗ്രാമം' പദ്ധതി നടപ്പാക്കി. പഞ്ചായത്ത് എത്ര തുക മാറ്റിവയ്ക്കുന്നുവോ അത്രയും ക്ഷീരവികസന വകുപ്പും നല്കുന്നു. കന്നുകുട്ടി വളര്‍ത്തല്‍ പദ്ധതിക്കും സഹായമുണ്ട്. 46 കോടി രൂപ ഇതുമായി ബന്ധപ്പെട്ട് ചെലവഴിച്ചു. അസുഖം മൂലം കിടപ്പിലായ കന്നുകാലികളെ ഉയര്‍ത്തുന്നതിനുള്ള 'കൗ ലിഫ്റ്റ്' ഉപകരണം ജില്ലകളിലുണ്ട്.വീട്ടുമുറ്റത്ത് സേവനം നല്കാന് എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും വെറ്ററിനറി ആംബുലന്‍സുകള്‍ ഉറപ്പാക്കും. 1962 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെട്ടാല്‍ ഡോക്ടര്‍ ഉള്‍പ്പെടെ ആംബുലന്‍സ് വീട്ടിലെത്തും. ഡ്രൈവര്‍ കം അറ്റന്‍ഡറും മരുന്നും മൊബൈല്‍ യൂണിറ്റിലുണ്ടാകും. കന്നുകാലികള്‍ക്കെല്ലാം സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജനകീയ കൂട്ടായ്മയുടെ വിജയമാണ് മെഴുവേലി മൃഗാശുപത്രിയെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 50 വര്ഷമായിവാടകക്കെട്ടിടത്തിലായിരുന്നു വെറ്ററിനറി ഡിസ്പെന്‍സറിയുടെ പ്രവര്‍ത്തനം. 13-ാം വാര്‍ഡ് ഉള്ളന്നൂരില്‍ 10 സെന്റ് സ്ഥലത്താണ് പുതിയ മൃഗാശുപത്രി. മൃഗസംരക്ഷണ വകുപ്പ് 66 ലക്ഷം രൂപ മുടക്കിയാണ് കെട്ടിടം നിര്‍മിച്ചത്. മ്യഗങ്ങളെ പരിശോധിക്കാനുള്ള പ്രത്യേക സ്ഥലം ഉള്‍പ്പെടെ സൗകര്യങ്ങളുണ്ട്.