ലഹരിയെ സമൂഹം കൂട്ടായി നേരിടണം: മന്ത്രി എം ബി രാജേഷ്

08:56 PM Aug 23, 2025 |



പാലക്കാട് : ലഹരി എന്ന സാമൂഹിക വിപത്തിനെ ഉന്മൂലനം ചെയ്യാന്‍ സര്‍ക്കാരിനൊപ്പം സമൂഹവും പ്രയത്‌നിക്കണമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ്. ലഹരിമുക്ത തൃത്താലയുടെ ഭാഗമായി അഷ്ടാംഗം ആയുര്‍വേദ കോളേജില്‍ സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. തൃത്താല സുസ്ഥിരമാകണമെങ്കില്‍ ലഹരിയെ പൂര്‍ണമായും തുടച്ചുനീക്കി സാമൂഹിക ജീവിതത്തെ കൂടി സുസ്ഥിരമാക്കണം ഇതിനായി മണ്ഡലത്തിലെ എല്ലാ വാര്‍ഡുകളിലേക്കും വീടുകളിലേക്കും ലഹരിക്കെതിരെ സന്ദേശം നല്‍കും. കുടുംബശ്രീയെയും ഇതിന്റെ ഭാഗമാക്കുമെന്നും മന്ത്രി പറഞ്ഞു.

എന്‍ലൈറ്റ് തൃത്താല , അന്‍പോടെ തൃത്താല ,എക്‌സൈസ് വകുപ്പ് എന്നിവ  സംയുക്തമായാണ് ലഹരിക്കെതിരെ രക്ഷതാക്കള്‍ക്ക് പരിശീലനം നല്‍കുന്ന റിസോഴ്സ് പേഴ്സണ്‍മാര്‍ക്കുള്ള പരിശീലനം സംഘടിപ്പിച്ചത്. എന്‍ലൈറ്റ് തൃത്താലയുടെ പ്രഡിക്ട് സ്‌കോളര്‍ഷിപ്പിലൂടെ പഠനം പൂര്‍ത്തീകരിച്ച് പരിയാരം മെഡിക്കല്‍ കോളജില്‍ എംബിബിഎസ് പ്രവേശനം നേടിയ അന്‍ഷില നസ്‌റിനെ ചടങ്ങില്‍ മന്ത്രി ആദരിച്ചു. എക്‌സൈസ് ജീവനക്കാരുടെ നേതൃത്വത്തില്‍ ലഹരിക്കെതിരെ ഫ്‌ലാഷ് മോബും സംഘടിപ്പിച്ചു.

ഡോ. ഇ സുഷമ അധ്യക്ഷയായി. സൈക്യാട്രിസ്റ്റ് ഡോ.  ദയ പാസ്‌കല്‍ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷാനിബ ടീച്ചര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി പി മഹേഷ്, ഒറ്റപ്പാലം താലൂക്ക്  ആശുപത്രി സൈക്കാര്‍ട്ടിസ്റ്റ് ഡോ.കവിത, അഷ്ടാംഗം സെക്രട്ടറി ഉണ്ണിക്കൃഷ്ണന്‍, എന്‍ലൈറ്റ് കോര്‍ഡിനേറ്റര്‍ ഡോ. കെ.രാമചന്ദ്രന്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍, ഗ്രന്ഥശാല പ്രവര്‍ത്തകര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.