
സംസ്ഥാന സർക്കാരിന്റെ കാലാവധി പൂർത്തിയാകുന്നതിനൊപ്പം മുഴുവൻ പി ഡബ്ല്യു ഡി റോഡുകളും ഉന്നത നിലവാരത്തിലേക്കുയർത്താനാണ് ലക്ഷ്യമിടുന്നതെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. പേരാവൂർ മണ്ഡലത്തിലെ നീണ്ടുനോക്കിയിൽ ബാവലിപ്പുഴയ്ക്കു കുറുകെ പുനർനിർമിച്ച നീണ്ടുനോക്കി - കൊട്ടിയൂർ പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
അഞ്ച് വർഷം കൊണ്ട് 50 ശതമാനം റോഡുകൾ ഉന്നത നിലവാരത്തിലേക്കുയർത്താനാണ് ആദ്യഘട്ടത്തിൽ സർക്കാർ ലക്ഷ്യമിട്ടതെന്നും എന്നാൽ നാലു വർഷം പൂർത്തിയാകുന്നതിനുമുമ്പേ ലക്ഷ്യത്തിലെത്താൻ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 60 ശതമാനം റോഡുകളും ബി എം ബി സി നിലവാരത്തിൽ നിർമിച്ചവയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സണ്ണി ജോസഫ് എം എൽ എ അധ്യക്ഷനായി.
നിലവിലുണ്ടായിരുന്ന വീതി കുറഞ്ഞ പാലം പൊളിച്ചു മാറ്റിയാണ് പുതിയ പാലം നിർമിച്ചത്. 13 മീറ്റർ നീളമുള്ള രണ്ട് സ്പാനും 14 മീറ്റർ നീളമുള്ള ഒരു സ്പാനും ഉൾപ്പെടെ 41 മീറ്ററാണ് പാലത്തിന്റെ നീളം. ഇരുഭാഗങ്ങളിലും ഒന്നര മീറ്റർ വീതിയുള്ള നടപ്പാതയുൾപ്പെടെ 11 മീറ്ററാണ് വീതി. 6.42 കോടി രൂപയാണ് നിർമാണച്ചെലവ്. നീണ്ടു നോക്കി പാലം പരിസരത്ത് നടന്ന പരിപാടിയിൽ കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം, ജില്ലാ പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പൻ തുരുത്തിയിൽ, പൊതുമരാമത്ത് പാലം വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ ഉമാവതി, കെ.എൻ സുനീന്ദ്രൻ, ഇന്ദിരാ ശ്രീധരൻ, ഉഷ അശോക് കുമാർ, ഷാജി പൊട്ടയിൽ, ജീജ ജോസഫ്, അഡ്വ. എം രാജൻ, പി.സി രാമകൃഷ്ണൻ, മൈക്കിൾ ആമക്കാട്ട്, എം.എം മജീദ്, മാത്യു കൊച്ചുതറ, എം.കെ ജോൺ, അരുൺ ഭരതൻ, പി തങ്കപ്പൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.