
നമ്മുടെ സംസ്ഥാനത്തെ പുകയിലമുക്തമാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പുകയില ഉപയോഗിക്കരുത്. പുകയില ആരോഗ്യത്തിന് അപകടകരവും ഹാനികരവുമാണ്. കാൻസർ പോലുള്ള മാരക രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ലോക പുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായി ശക്തമായ ബോധവൽക്കരണമാണ് നടത്തുന്നത്. ആരോഗ്യ വകുപ്പിന്റെ ആരോഗ്യം ആനന്ദം ജനകീയ കാൻസർ ക്യാമ്പയിന്റെ ഭാഗമായി കൂടി പ്രചരണം നടക്കുന്നതായും മന്ത്രി വ്യക്തമാക്കി. ലോക പുകയില വിരുദ്ധ ദിനം സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് വിപുലമായ പരിപാടികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് ‘പുകയില രഹിതം ലഹരിമുക്തം എന്റെ വിദ്യാലയം’ എന്ന ആപ്തവാക്യത്തോടെ വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചുകൊണ്ട് സ്‌കൂളുകളിൽ അവബോധം ശക്തിപ്പെടുത്തുന്നു. പുകയില ഉപയോഗിക്കുന്നത് അവസാനിപ്പിക്കുന്നതിന് ക്ലിനിക്കൽ പിന്തുണ ആവശ്യമുണ്ടെങ്കിൽ അത് നൽകാനും ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.
വിവിധ വകുപ്പുകൾ കൂടി സഹകരിച്ചാണ് ഈ പ്രവർത്തനങ്ങൾ നടത്തുന്നത്. തൊഴിലിടങ്ങളിൽ പുകയില ഉപയോഗിക്കുന്ന ആളുകൾ ധാരാളമുണ്ട്. അവർക്കിടയിലും ബോധവത്ക്കരണം ശക്തമാക്കും. പുകയിലയ്ക്കെതിരെ എല്ലാവരും ഒന്നിച്ച് ചേർന്ന് പ്രവർത്തിക്കേണ്ടതാണ്. ശരീരത്തിന്റെ ആരോഗ്യവും മനസിന്റെ ആരോഗ്യവും മുൻനിർത്തി വളരെ ശക്തമായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, അഡീഷണൽ ഡയറക്ടർ ഡോ. കെ.പി. റീത്ത, ഡെപ്യൂട്ടി ഡയറക്ടർ ഡോ. ബിപിൻ ഗോപാൽ, ആർസിസി അഡിഷണൽ ഡയറക്ടർ ഡോ. സജീദ് എ, കെവിഎച്ച്എസ് എക്സിക്യൂട്ടീവ് ഡയറക്ടർ സാജു വി ഇട്ടി, ഐഡിഎ സ്റ്റേറ്റ് സെക്രട്ടറി ഡോ. സിദ്ധാർഥ് വി നായർ, എൻസിഡി എൻആർസി എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺസൻ ജെ ഇടയാറന്മുള, സ്റ്റേറ്റ് മാസ് മീഡിയ ഓഫിസർ ഡോമി ജോൺ, റീജിയണൽ കാൻസർ അസോസിയേഷൻ പ്രസിഡന്റ് ഡോ. ബാബു മാത്യു എന്നിവർ പങ്കെടുത്തു.