+

ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിൽ സഹകരണ മേഖല മാതൃക : മന്ത്രി വി. എൻ. വാസവൻ

ജീവനക്കാരുടെ ക്ഷേമം മുൻനിർത്തിയുള്ള പ്രവർത്തനങ്ങളിൽ സഹകരണ മേഖല മാതൃകയാണെന്ന് സഹകരണ-തുറമുഖം-ദേവസ്വംവകുപ്പുമന്ത്രി വി.എൻ. വാസവൻ.

കോട്ടയം: ജീവനക്കാരുടെ ക്ഷേമം മുൻനിർത്തിയുള്ള പ്രവർത്തനങ്ങളിൽ സഹകരണ മേഖല മാതൃകയാണെന്ന് സഹകരണ-തുറമുഖം-ദേവസ്വംവകുപ്പുമന്ത്രി വി.എൻ. വാസവൻ. സംസ്ഥാന സഹകരണ ജീവനക്കാരുടെ വെൽഫെയർ ബോർഡ് അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസമികവിനുള്ള സ്‌കോളർഷിപ്പു വിതരണവും
കുടിശിക ഒഴിവാക്കിയുള്ള അംഗത്വ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സഹകരണമേഖലയുടെ പ്രാഥമിക ഉത്തരവാദിത്തം സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ പ്രവർത്തനങ്ങളാണ്. സംസ്ഥാന സർക്കാരിന്റെ പ്രതിസന്ധികാലത്ത്   തുണയേകുന്നതിൽ നിർണായക പങ്കു വഹിച്ചു. സഹകരണമേഖലയിലെ അംഗങ്ങളുടെ കുടുംബങ്ങളിൽ നിന്ന് ഉന്നതസ്ഥാനത്തെത്തുന്നവർ ഈ സാമൂഹിക പ്രതിബന്ധത തിരിച്ചറിഞ്ഞു തങ്ങളുടെ മിച്ചസമ്പാദ്യം സഹകരണമേഖലയിൽ നിക്ഷേപിക്കാൻ ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.

 കോപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡിൽ അംഗങ്ങളായ സഹകരണ സംഘം ജീവനക്കാരുടെയും സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ബോർഡുകളിലെ ജീവനക്കാരുടെയും മക്കളിൽ കോട്ടയം, ഇടുക്കി ജില്ലകളിൽ   ഉന്നതവിജയം നേടിയവർക്കാണ് കാഷ് അവാർഡും സ്‌കോളർഷിപ്പും നൽകിയത് .

 പുതുതായി അംഗത്വമെടുക്കുന്നവർക്ക് കുടിശിക വിഹിതം ഒഴിവാക്കി അംഗത്വം അനുവദിക്കാൻ ബോർഡ് ചട്ടത്തിൽ ഇളവനുവദിച്ച് സർക്കാർ ഉത്തരവായിരുന്നു. മവൻതുരുത്ത് ക്ഷീരോത്പാദകസഹകരണസംഘത്തിലെ എം. അമ്പിളിക്ക് അംഗത്വം നൽകിക്കൊണ്ട് മന്ത്രി വി.എൻ. വാസവൻ ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു.
 
സേവനത്തിലിരിക്കെ മരണമടഞ്ഞ ജീവനക്കാരുടെ മക്കളുടെ തുടർപഠനത്തിനുള്ള സ്‌കോളർഷിപ്പ് വിതരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിർവഹിച്ചു.
 കോട്ടയം സാഹിത്യപ്രവർത്തകസഹകരണസംഘം ഹാളിൽ നടന്ന ചടങ്ങിൽ കോപറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് വൈസ് ചെയർമാൻ അഡ്വ. ആർ. സനൽകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സഹകരണ യൂണിയൻ മാനേജിങ് കമ്മിറ്റി അംഗം കെ.എം. രാധാകൃഷ്ണൻ, മഹാത്മാഗാന്ധി സർവകലാശാല സിൻഡിക്കേറ്റംഗം അഡ്വ. റെജി സക്കറിയ, സഹകരണവകുപ്പ് അഡീഷണൽ രജിസ്ട്രാർ ഇ. നിസാമുദീൻ, സഹകരണയൂണിയൻ സംഘടനാപ്രതിനിധികളായ കെ. പ്രശാന്ത്, ബിനു കാവുങ്കൽ, കെ.വി. പ്രമോദ്, ശ്രീനാഥ് രഘു എന്നിവർ പ്രസംഗിച്ചു.

facebook twitter