+

'ജോലിയില്ലാത്ത ഭര്‍ത്താവിനെ പരിഹസിക്കുന്നത് മാനസിക പീഡനത്തിന് തുല്യം'; വിവാഹമോചനത്തിന് അനുമതി നല്‍കി കോടതി

ദുര്‍ഗ് സ്വദേശികളായ ദമ്പതികളുടെ കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം.

ജോലിയില്ലാതെ സാമ്പത്തികമായി തകര്‍ന്നിരിക്കുന്ന ഭര്‍ത്താവിനെ പരിഹസിക്കുന്നത് മാനസിക പീഡനത്തിന് തുല്യമാണെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി. ദുര്‍ഗ് സ്വദേശികളായ ദമ്പതികളുടെ കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം.

ജോലി നഷ്ടപ്പെട്ടതനാല്‍ സാമ്പത്തികമായി ബുദ്ധിമുട്ടിയിരിക്കുമ്പോള്‍ ഭര്‍ത്താവിനെ പരിഹസിക്കുക, കാരണങ്ങളില്ലാതെ ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിച്ച് പോവുക, കോടതി നടപടിക്രമങ്ങളില്‍ കൃത്യമായി ഹാജരാകാതിരിക്കുക എന്നീ കാര്യങ്ങള്‍ പരിഗണിച്ച് കോടതി വിവാഹമോചനം അനുവദിച്ചു. ജസ്റ്റിസ് രജനി ദുബെ, ജസ്റ്റിസ് അമിതേന്ദ്ര കിഷോര്‍ പ്രസാദ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതായിരുന്നു തീരുമാനം.
1996ലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. 19 വയസുള്ള മകളും 16 വയസുള്ള മകനുമാണ് ഇവര്‍ക്കുള്ളത്. കോവിഡ് സമയത്തായിരുന്നു ഭര്‍ത്താവിന്റെ ജോലി നഷ്ടമായത്. ഇതോടെ വല്ലാത്ത സാമ്പത്തിക ഞെരുക്കമായിരുന്നു അനുഭവിക്കേണ്ടി വന്നത്. ഈ സമയങ്ങളിലെല്ലാം ഭാര്യ ഇയാളെ പരിഹസിച്ചിരുന്നു.

2020 ഓഗസ്റ്റില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതേതുടര്‍ന്ന് അഭിഭാഷകയായ ഭാര്യ മകളെയും കൂട്ടി മറ്റൊരിടത്തേക്ക് താമസം മാറി. 2020 സെപ്റ്റംബര്‍ മുതല്‍ ഇരുവരും രണ്ടിടങ്ങളിലേക്ക് താമസം മാറ്റിയിരുന്നു.ഭാര്യയുടെ പ്രവര്‍ത്തികള്‍ മാനസിക പീഡനത്തിന് തുല്യമാണെന്ന കോടതി നിരീക്ഷണത്തിന് പിന്നാലെയാണ് വിവാഹമോചനം അനുവദിച്ചത്.

facebook twitter